യാത്രയ്ക്ക് മുൻപ് അധിക തുക ഈടാക്കൽ: റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ
ന്യൂഡൽഹി: യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ പ്രേരിപ്പിക്കുന്ന രീതികൾ കണ്ടെത്തിയതിനെ തുടർന്ന് റൈഡ് ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) 10 ലക്ഷം രൂപ പിഴ ചുമത്തി. ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ആപ്പ് ഡിസൈനും പ്രീ-റൈഡ് ടിപ്പിംഗ് സംവിധാനവും ഉൾപ്പെടെയുള്ള രീതികളിലാണ് അതോറിറ്റി നടപടി സ്വീകരിച്ചത്.
ഇന്ത്യയിലെ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രൂപീകരിച്ച നിയന്ത്രണ സംവിധാനമാണ് CCPA. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയോ അവരുടെ തിരഞ്ഞെടുപ്പിനെ അനാവശ്യമായി സ്വാധീനിക്കുകയോ ചെയ്യുന്ന ഡാർക്ക് പാറ്റേണുകൾക്കെതിരെയാണ് അതോറിറ്റി നടപടി ശക്തമാക്കിയത്.
2023ലെ ‘Guidelines for Prevention and Regulation of Dark Patterns’ പ്രകാരം പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് CCPA നേരത്തെ ഒലാ, യൂബർ, റാപ്പിഡോ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ തുടർനടപടിയായാണ് റാപ്പിഡോയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
റൈഡ് ലഭിക്കണമെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരുമെന്ന തരത്തിലുള്ള ധാരണ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന രീതിയാണ് ‘Confirm Shaming’. റാപ്പിഡോയുടെ ‘Set Your Price’ സംവിധാനത്തിൽ ഉയർന്ന തുക നൽകിയാൽ റൈഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന സൂചനകൾ നൽകി ഉപഭോക്താക്കളെ കൂടുതൽ തുക നൽകാൻ പ്രേരിപ്പിച്ചതായി CCPA കണ്ടെത്തി.
ആപ്പിലെ ‘Set Your Price’ സ്ലൈഡറിൽ ഉപയോഗിച്ച കളർ കോഡിംഗും ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിലായിരുന്നുവെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
നിരക്ക് വർധിപ്പിക്കുമ്പോൾ ‘റൈഡ് ലഭിക്കാൻ ഉയർന്ന സാധ്യത’ എന്ന തരത്തിലുള്ള സന്ദേശം പച്ച നിറത്തിൽ പ്രദർശിപ്പിക്കുകയും നിരക്ക് കുറയ്ക്കുമ്പോൾ ചുവപ്പ്, ഓറഞ്ച് തുടങ്ങിയ മുന്നറിയിപ്പ് നിറങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. നിരക്ക് കൂട്ടുന്നതിനുള്ള ഓപ്ഷന് കൂടുതൽ സൗകര്യം നൽകുകയും കുറയ്ക്കുന്നതിനുള്ള ഓപ്ഷൻ പരിമിതപ്പെടുത്തുകയും ചെയ്തതായും CCPA വ്യക്തമാക്കി.
യാത്ര പൂർത്തിയായതിന് ശേഷം ഉപഭോക്താവിന് ഇഷ്ടാനുസരണം ടിപ്പ് നൽകുന്നതാണ് സാധാരണ രീതിയെന്നും, സേവനം ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി ടിപ്പ് ഉപയോഗിക്കരുതെന്നും CCPA വ്യക്തമാക്കി.
Motor Vehicle Aggregator Guidelines, 2025 പ്രകാരം ടിപ്പ് നൽകാനുള്ള സൗകര്യം റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്രയ്ക്കിടയിലോ നൽകുന്നതിനുപകരം യാത്ര പൂർത്തിയായ ശേഷമാണ് ലഭ്യമാക്കേണ്ടതെന്ന് അതോറിറ്റി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
റാപ്പിഡോയുടെ വാദമനുസരിച്ച്, ടിപ്പ് നൽകുന്നത് ഉപഭോക്താവിന്റെ വ്യക്തിപരമായ തീരുമാനമാണ്. ടിപ്പ് നൽകുന്നതോ നൽകാതിരിക്കുന്നതോ ഡ്രൈവറെ കണ്ടെത്തുന്നതിനുള്ള ആൽഗോരിതത്തെ ബാധിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ആപ്പിൽ കാണിക്കുന്ന സന്ദേശങ്ങൾ നേരിട്ടുള്ള വിലപേശലിന് സമാനമാണെന്നും റാപ്പിഡോ വിശദീകരിച്ചു.
എന്നാൽ ഈ വാദങ്ങൾ CCPA അംഗീകരിച്ചില്ല. ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഇത്തരം സംവിധാനങ്ങൾ ഡാർക്ക് പാറ്റേണുകളുടെ പരിധിയിൽ വരുന്നതായി അതോറിറ്റി വിലയിരുത്തി.
അതേസമയം, യൂബർ, ഒലാ തുടങ്ങിയ റൈഡ് ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ സമാന പരാതികളിലും അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് CCPA അറിയിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.