ഹിമാലയം അതീവ അപകടത്തിൽ; മഞ്ഞുരുകൽ ഒരു പതിറ്റാണ്ടിനിടെ 65% വേഗത്തിൽ, ദുരന്തഭീഷണി ഉയരുന്നു
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ആഘാതത്തിൽ ഹിമാലയൻ മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതായി പുതിയ പഠനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനെ അപേക്ഷിച്ച് ഹിമാലയത്തിലെ ഗ്ലേസിയറുകൾ 65 ശതമാനം വേഗത്തിലാണ് ഇപ്പോൾ മഞ്ഞ് നഷ്ടപ്പെടുത്തുന്നത്. മഞ്ഞുരുകലിനൊപ്പം ഹിമതടാകങ്ങളുടെ രൂപീകരണം, മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയ ദുരന്തസാധ്യതകളും വർധിക്കുകയാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
ആഗോള കൺസൾട്ടൻസി സ്ഥാപനമായ സിസ്റ്റമിക്, ഇന്റഗ്രേറ്റഡ് മൗണ്ടൻ ഇനിഷ്യേറ്റീവ് എന്നിവയുടെ പങ്കാളിത്തത്തോടെ, ഐസിഐഎംഒഡി, ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെന്റ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് പുതിയ പഠനം തയ്യാറാക്കിയത്. ഹിമാലയൻ മേഖലയിലെ മഞ്ഞ്-ജല സംവിധാനങ്ങൾ നേരിടുന്ന വർധിച്ചുവരുന്ന അപകടസാധ്യതകളിലേക്കാണ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്.
ഹിന്ദുകുഷ്-ഹിമാലയ മേഖലയിലായി ഏകദേശം 40,000 ഗ്ലേസിയറുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇവയിൽ വളരെ കുറച്ച് മഞ്ഞുമലകൾക്ക് മാത്രമാണ് ദീർഘകാലവും ശാസ്ത്രീയവുമായ നിരീക്ഷണ സംവിധാനമുള്ളത്. ഇതുമൂലം മേഖലയിലെ മഞ്ഞുരുകലിന്റെയും ഘടനാപരമായ മാറ്റങ്ങളുടെയും പൂർണ ചിത്രം ലഭ്യമാകുന്നില്ല.
ഗ്ലേസിയറുകൾ പിൻവാങ്ങുന്നതിനനുസരിച്ച് പാറകളും മഞ്ഞും കൊണ്ട് രൂപപ്പെട്ട അസ്ഥിരമായ ഹിമതടാകങ്ങൾ വർധിക്കുകയാണ്. ഇവ പൊട്ടിത്തെറിച്ചാൽ താഴ്‌വരകളിൽ അപ്രതീക്ഷിത പ്രളയവും വൻ നാശനഷ്ടങ്ങളും ഉണ്ടാകാം. മഞ്ഞുപാളികൾ ഉരുകുന്നത് മലനിരകളുടെ സ്ഥിരതയെയും ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ ഏകദേശം 18 ശതമാനം മാത്രമാണ് ഹിമാലയൻ മേഖലയിലുള്ളത്. എന്നാൽ രാജ്യത്തെ പ്രകൃതിദുരന്തങ്ങളുടെ ഏകദേശം 35 ശതമാനവും ഈ മേഖലയുമായി ബന്ധപ്പെട്ടതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ 56 ഹിമതടാകങ്ങൾ അതീവ അപകടസാധ്യതയുള്ളവയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
2023ലെ സിക്കിം ഹിമതടാക ദുരന്തവും ഉത്തരാഖണ്ഡിലുണ്ടായ പ്രളയങ്ങളും ഹിമാലയൻ മേഖലയിലെ വർധിച്ചുവരുന്ന ദുരന്തഭീഷണിയുടെ ഉദാഹരണങ്ങളാണ്. മഞ്ഞും പാറയും അസ്ഥിരമാകുന്നതോടെ പ്രളയം, മണ്ണിടിച്ചിൽ, ഹിമപാതം തുടങ്ങിയ പരസ്പരം ബന്ധപ്പെട്ട ദുരന്തങ്ങളുടെ സാധ്യതയും ഉയരുന്നു.
ഹിമാലയൻ നദികളെയാണ് ഉത്തരേന്ത്യയിലെ കൃഷി, ജലവൈദ്യുതി, വ്യവസായം, ടൂറിസം തുടങ്ങിയ നിരവധി മേഖലകൾ ആശ്രയിക്കുന്നത്. ഹിമാലയൻ ജലസ്രോതസ്സുകൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ 20 ശതമാനത്തിലേറെയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. എന്നാൽ ഹിമാനികൾ ഉരുകുന്നതോടെ ആദ്യം നദികളിലെ ജലപ്രവാഹം വർധിക്കുകയും പിന്നീട് ഗ്ലേസിയറുകളുടെ സംഭരണം കുറയുന്നതോടെ ജലലഭ്യത ഇടിയുകയും ചെയ്യാം.
ഇതിനെ ശാസ്ത്രലോകം ‘പീക്ക് വാട്ടർ’ എന്ന ഘട്ടവുമായി ബന്ധിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ പല ഹിമാലയൻ നദീതടങ്ങളിലും ജലപ്രവാഹം പരമാവധി ഉയർന്ന ശേഷം കുറയാൻ തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ കോടിക്കണക്കിന് ആളുകളുടെ കുടിവെള്ളം, കൃഷി, ഊർജം എന്നിവയെ ഇത് ബാധിച്ചേക്കാം.
ഹിമാലയൻ മഞ്ഞുരുകലിന് ആഗോളതാപനത്തിനൊപ്പം ബ്ലാക്ക് കാർബൺ അഥവാ കരിപ്പുകയും പ്രധാന കാരണമാകുന്നു. സിസ്റ്റമിക് പഠനമനുസരിച്ച് ഹിമാലയൻ ഗ്ലേസിയർ മഞ്ഞുരുകലിന്റെ ഏകദേശം മൂന്നിലൊന്ന് ബ്ലാക്ക് കാർബണുമായി ബന്ധപ്പെട്ടതാണ്. വടക്കേ ഇന്ത്യൻ സമതലങ്ങളിൽ നിന്നുള്ള ഇന്ധനപ്പുക, വ്യവസായ-ഇഷ്ടിക ചൂളകളിലെ മലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളൽ എന്നിവയിൽ നിന്നുള്ള കരിപ്പുക മഞ്ഞിൽ അടിഞ്ഞുകൂടി സൂര്യപ്രകാശം കൂടുതൽ ആഗിരണം ചെയ്യുകയും ഉരുകൽ വേഗത്തിലാക്കുകയും ചെയ്യുന്നു.
ആഗോള ഹരിതഗൃഹ വാതകങ്ങളെ അപേക്ഷിച്ച് പ്രാദേശിക തലത്തിൽ നേരിട്ട് നിയന്ത്രിക്കാൻ കഴിയുന്ന ഘടകമാണ് ബ്ലാക്ക് കാർബൺ. അതിനാൽ ശുദ്ധമായ ഇന്ധനം, മലിനീകരണം കുറഞ്ഞ പാചകരീതികൾ, വ്യവസായ സാങ്കേതികവിദ്യകൾ, വാഹന മലിനീകരണ നിയന്ത്രണം എന്നിവയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
ഹിമാലയൻ സംസ്ഥാനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വൻ ഒഴുക്കും മലനിരകളിലെ പരിസ്ഥിതിക്ക് സമ്മർദം സൃഷ്ടിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അമിതവികസനം, മാലിന്യസംസ്കരണത്തിലെ പോരായ്മ, ജല ഉപഭോഗത്തിലെ വർധന എന്നിവ മലനിരകളുടെ വഹിക്കാനുള്ള ശേഷിയെ ബാധിക്കുന്നു.
എണ്ണം കൂട്ടുന്ന വിനോദസഞ്ചാര മാതൃകയ്ക്ക് പകരം പ്രാദേശിക സമൂഹങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ മൂല്യാധിഷ്ഠിത ടൂറിസം പ്രോത്സാഹിപ്പിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
ഹിമാലയത്തിലെ കാലാവസ്ഥാ-ദുരന്ത ഭീഷണികൾ ഒരു രാജ്യത്തിന്റെ അതിർത്തിയിൽ ഒതുങ്ങുന്നതല്ല. അതിനാൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന തുടങ്ങിയ ഹിമാലയൻ രാജ്യങ്ങൾ തമ്മിൽ വിവരങ്ങൾ തത്സമയം പങ്കിടുന്ന നിരീക്ഷണ സംവിധാനവും അതിർത്തി കടന്നുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും അടിയന്തരമായി ശക്തിപ്പെടുത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ഹിമതടാകങ്ങൾ, ഗ്ലേസിയറുകൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകൾ എന്നിവയുടെ തുടർച്ചയായ നിരീക്ഷണം, മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, സംയുക്ത ദുരന്തനിവാരണ പദ്ധതികൾ എന്നിവ നടപ്പാക്കിയാൽ അപകടസാധ്യത കുറയ്ക്കാനാകും.
ഹിമാലയത്തെ വെറും പർവതനിരയായി കാണാതെ ദക്ഷിണേഷ്യയുടെ ജല-ഭക്ഷ്യ-ഊർജ സുരക്ഷയുടെ അടിസ്ഥാന സൗകര്യമായി പരിഗണിക്കണമെന്നാണ് പഠനത്തിന്റെ പ്രധാന സന്ദേശം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.