പി.കെ. ശശിക്കു പിന്നാലെ ഡിവൈഎഫ്ഐ നേതാവും കുരുക്കിൽ; പരാതി നൽകി ഭാര്യ, നടപടിയെടുക്കാതെ പാർട്ടി
മുൻ എംഎൽഎ പി.കെ. ശശിക്കെതിരായ പീഡനപരാതി ഉണ്ടാക്കിയ വിവാദങ്ങൾ ഒടുങ്ങുന്നതിന് പിന്നാലെ പാലക്കാട്ടെ സിപിഎമ്മിൽ വീണ്ടും കടുത്ത പ്രതിസന്ധി. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ ആർ. ജയദേവനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ തന്നെ പാർട്ടി നേതൃത്വത്തിന് പരാതി നൽകി. പ്രാദേശിക പാർട്ടി നേതാവായ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. നേതാക്കളുടെ സംഘടനാപരവും വ്യക്തിപരവുമായ വീഴ്ചകൾ തിരുത്താൻ വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് ഈ വിഷയം പാർട്ടിയിൽ വൻ ചർച്ചയായിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയുടെ ദിവസം പോലുമില്ലാത്ത പെരുമാറ്റവും, ആ സ്ത്രീയുമായുള്ള ഫോൺ സംഭാഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് പാർട്ടി അനുഭാവി കൂടിയായ ഭാര്യ വ്യക്തമാക്കി. മുൻപും സമാനമായ വിഷയങ്ങൾ ഉയർന്നുവന്നപ്പോൾ തിരുത്താമെന്ന് ജയദേവൻ ഉറപ്പുനൽകിയിരുന്നതായി അവർ പറയുന്നു. മൂന്ന് മാസം മുൻപ് ലഭിച്ച ഈ പരാതിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം കെ. രാധാകൃഷ്ണൻ എം.പി. പ്രാഥമിക മൊഴിയെടുത്തെങ്കിലും ജയദേവനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ജയദേവനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നുവന്നിരുന്നെങ്കിലും ജില്ലാ നേതൃത്വം അത് ഗൗരവമായെടുക്കാതെ അവഗണിക്കുകയായിരുന്നുവെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. പരാതികൾ പരിഗണിക്കുന്നതിന് പകരം ഡിവൈഎഫ്ഐ സമ്മേളനത്തിൽ അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയാക്കി സംരക്ഷിക്കുകയാണുണ്ടായത്. ജില്ലാ നേതൃത്വത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പരാതിക്കാരി സംസ്ഥാന നേതൃത്വത്തെ നേരിട്ട് സമീപിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.