"സിപിഎം-ബിജെപി ഡീൽ ആരോപണം പ്രതിരോധിച്ചില്ല; അടിസ്ഥാനവർഗ വോട്ടുകൾ ചോർന്നു"; വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സ്വയംവിമർശനവുമായി സിപിഎം
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ദാരുണമായ പരാജയത്തിൽ തുറന്നുപറച്ചിലുമായി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്. 'സിപിഎം-ബിജെപി ഡീൽ' എന്ന രാഷ്ട്രീയ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാത്തതാണ് തിരഞ്ഞെടുപ്പിലെ കടുത്ത പതനത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ കുറ്റസമ്മതം നടത്തുന്നു. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കായ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ദരിദ്ര കർഷകർ തുടങ്ങിയ അടിസ്ഥാനവിഭാഗങ്ങളിൽ നിന്നും വോട്ടുചോർച്ചയുണ്ടായി. കോൺഗ്രസ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രസ്ഥാനങ്ങൾ നടത്തിയ ഇത്തരം ആരോപണങ്ങളും, വ്യാജ പ്രചാരണങ്ങളും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാൻ ഇടയാക്കി.
ഹിന്ദുത്വ വർഗീയതയോട് പാർട്ടി മൃദുസമീപനം പുലർത്തുന്നു എന്ന തരത്തിലുള്ള പ്രതീതി പ്രചാരണങ്ങൾക്ക് ശക്തി പകർന്ന സംഭവങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആഗോള അയ്യപ്പസംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ മന്ത്രിതലത്തിലുള്ള നേതാവ് തയ്യാറായത് എങ്ങനെയെന്ന ചോദ്യം സെക്രട്ടേറിയറ്റ് അംഗത്തെ ഉന്നമിട്ട് റിപ്പോർട്ടിൽ ഉയർത്തുന്നുണ്ട്. കൂടാതെ, വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളിൽ പാർട്ടി മൗനം പാലിച്ചതും, പിഎം-ശ്രീ പദ്ധതിയിൽ സിപിഐയെപ്പോലും ആലോചിക്കാതെ ഒപ്പിട്ടതും ബിജെപി-സിപിഎം അന്തർധാരയെന്ന ആരോപണങ്ങൾക്ക് ബലമേകി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വന്ന വീഴ്ചയും മൂന്ന് മണ്ഡലങ്ങളിൽ ബിജെപി വിജയം നേടിയതും ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.
അതേസമയം, കഴിഞ്ഞ 10 വർഷത്തെ പിണറായി വിജയന്റെ ഭരണം മാത്രമാണ് കേരളത്തിൽ വികസന ബദൽ സൃഷ്ടിച്ചതെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രചാരണത്തെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി തിരുത്തി. കേരള സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വർഷത്തിൽ, അതിൽ 30 വർഷവും ഭരണം നടത്തിയത് ഇടതുപക്ഷ സർക്കാരുകളാണെന്നും, ആ കൂട്ടായ പ്രവർത്തനങ്ങളാണ് ഇന്നു കാണുന്ന 'കേരള മാതൃക' കെട്ടിപ്പടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അമിത പ്രചാരണവും, കഴിഞ്ഞ ഭരണകാലത്ത് പാർട്ടി-ഭരണ ഏകോപനത്തിലുണ്ടായ കുറവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലും ഈ യോഗത്തിൽ പ്രതിഫലിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.