വിമർശനങ്ങളെ ഭയന്ന് സി.പി.എം; വിശാല സംസ്ഥാന സമിതി യോഗത്തിലെ ചർച്ചയില്‍ സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കി, പാര്‍ട്ടിക്കകത്ത് കടുത്ത അതൃപ്തി
അതിനിടെ പിണറായി വിജയനും എംവി ഗോവിന്ദനും അടക്കം പാർട്ടിയിലെ നേതൃനിരയെ ലക്ഷ്യമിട്ട് ഉയരാൻ സാധ്യതയുള്ള വിമർശനങ്ങൾക്ക് നേതൃത്വം തടയിട്ടു.
തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽനിന്ന് പാർട്ടിയെ കരകയറ്റാനെന്ന പേരിൽ നടത്തുന്ന സംസ്ഥാന സമിതി യോഗത്തിൽ തന്നെ ജനാധിപത്യപരമായ ചർച്ചകൾക്ക് തടയിട്ടിരിക്കുകയാണ് സി.പി.എം നേതൃത്വം. കണ്ണൂർ സിൻഡിക്കേറ്റിനും പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കുമെതിരെ ഉയർന്നേക്കാവുന്ന രൂക്ഷമായ വിമർശനങ്ങളെ ഭയന്ന്, ചോദ്യങ്ങൾ ചോദിക്കാൻ സാധ്യതയുള്ള സംസ്ഥാന സമിതി അംഗങ്ങളെ ചർച്ചയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സ്വയം വിമർശനം നടത്തുന്നതിന് പകരം നേതൃത്വത്തിന്റെ കസേരകൾ സുരക്ഷിതമാക്കാനുള്ള നീക്കങ്ങളാണ് കോഴിക്കോട്ട് നടക്കുന്നത്. സാധാരണഗതിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കുന്ന റിപ്പോർട്ട് വിശാല സമിതിയിൽ ചർച്ചയ്ക്ക് വെക്കാമെന്നിരിക്കെ, അതിന് മുമ്പ് നിലവിലെ സംസ്ഥാന സമിതിയെക്കൊണ്ട് റിപ്പോർട്ട് നിർബന്ധപൂർവ്വം അംഗീകരിപ്പിച്ചെടുക്കുകയായിരുന്നു. ഒരുതവണ അംഗീകരിച്ച റിപ്പോർട്ടിൽ വീണ്ടും ചർച്ച പാടില്ലെന്ന പാർട്ടി ചട്ടം ദുരുപയോഗം ചെയ്താണ് സംസ്ഥാന സമിതി അംഗങ്ങളുടെ വായടപ്പിച്ചത്.
നേതൃമാറ്റവും പ്രവർത്തന ശൈലിയിലെ മാറ്റവും പരസ്യമായി ആവശ്യപ്പെടാൻ കാത്തിരുന്ന ഭൂരിപക്ഷം നേതാക്കളെയും ഇതോടെ നിശബ്ദരാക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെയും വർഗ്ഗ-ബഹുജന സംഘടനാ പ്രതിനിധികളെയും മാത്രം ചർച്ചയിൽ പങ്കെടുപ്പിച്ച് യോഗം വെറുമൊരു പ്രഹസനമാക്കി മാറ്റാനാണ് സിപിഎമ്മിന്‍റെ നീക്കം. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്ന മൂന്ന് ദിവസത്തെ ഈ യോഗത്തിനെതിരെ താഴെത്തട്ടിലും അണികൾക്കിടയിലും കടുത്ത അതൃപ്തിയാണ് പുകയുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.