ബ്രിക്‌സ് ഉച്ചകോടിയിൽ 'ന്യൂഡൽഹി പ്രഖ്യാപനം 2026' ഐക്യകണ്‌ഠേന പാസാക്കി; ഇന്ത്യയ്ക്ക് വൻ നയതന്ത്ര വിജയം
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ആദ്യദിനത്തിൽ തന്നെ 'ന്യൂഡൽഹി പ്രഖ്യാപനം 2026' അംഗരാജ്യങ്ങൾ ഐക്യകണ്‌ഠേന പാസാക്കി. അംഗരാജ്യങ്ങൾ പൂർണ്ണ സമ്മതത്തോടെയാണ് പ്രഖ്യാപനം അംഗീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബ്രിക്‌സിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന ഏകപക്ഷീയ താരിഫുകളിലും നോൺ-താരിഫ് നടപടികളിലും ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഉപരോധങ്ങളെയും ബലപ്രയോഗങ്ങളെയും യോഗം അപലപിച്ചു. തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും, സായുധ സംഘർഷ വേളകളിൽ പോലും ആണവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. അംഗരാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനും, കുറഞ്ഞ ചെലവിൽ അതിർത്തി കടന്നുള്ള പണമടവ് സാധ്യമാക്കുന്നതിനുമായി ബ്രിക്‌സ് പേയ്മെന്റ് ടാസ്‌ക് ഫോഴ്സ് ചർച്ചകൾ തുടരും.
മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തെ നയിക്കാൻ കാലഹരണപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് പ്രധാനമന്ത്രി തന്റെ സമാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആഗോള സ്ഥാപനങ്ങളിൽ അടിയന്തര പരിഷ്‌കരണങ്ങൾ വേണമെന്നും, ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിൽ 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ നാവികരുടെ സുരക്ഷയ്ക്കായി ബ്രിക്‌സ് അടിയന്തര ശൃംഖല രൂപീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തുടങ്ങിയ പ്രമുഖ ആഗോള നേതാക്കളെല്ലാം ഉച്ചകോടിയിൽ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.