‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്നാലെ പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജന്തർമന്തറിലെ സി.ജെ.പി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയുടെ പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇതൊരു തുടക്കം മാത്രമാണെന്നും നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ അഞ്ചര മണിക്കൂർ നീണ്ട ശക്തമായ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് ഒടുവിൽ കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്.
യുവാക്കൾക്ക് എതിരെ അന്യായം നടന്നുവെന്ന് വ്യക്തമാണെന്നും രാജ്യ തലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ പോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തങ്ങൾ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്.ഐ.ആർ ഇടാനുള്ള നിർദ്ദേശം നൽകിയത് ആഭ്യന്തര സെക്രട്ടറിയും അമിത് ഷായുമാണ്. താഴെത്തട്ടിലുള്ള പൊലീസുകാർക്ക് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മുകളിൽ നിന്ന് നീതിയെ തടസ്സപ്പെടുത്താൻ ശ്രമമുണ്ടായതായും അദ്ദേഹം ആരോപിച്ചു.
പെല്ലറ്റ് ഗൺ ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ് കാഴ്ചശക്തി നഷ്ടമായ സാഹിൽ ലോച്ചബ് എന്ന വിദ്യാർത്ഥിക്കൊപ്പമാണ് രാഹുൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയത്. കേസ് എടുക്കാൻ ഡി.സി.പി തയ്യാറാകാതിരുന്നതോടെയാണ് എഫ്.ഐ.ആർ ഇടാതെ മടങ്ങില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി സ്റ്റേഷൻ കവാടത്തിൽ ധർണ തുടങ്ങിയത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.