ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ; ഡല്‍ഹിയിൽ സെപ്റ്റംബർ 7 വരെ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയസമാനമായ സാഹചര്യം സൃഷ്ടിച്ച് അതിശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച വരെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് റോഡ്, റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ വെള്ളം കയറിയത് കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. യമുനാനദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നും കൂടുതൽ വെള്ളം പുറന്തള്ളുന്നതാണ് ഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം ജലനിരപ്പ് ഉയരാൻ കാരണം. ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മിന്നലോടുകൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ഉത്തർപ്രദേശിലും ബിഹാറിലും കനത്ത മഴയെത്തുടർന്ന് പ്രളയസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ഗംഗ, യമുന, ഗണ്ഠക്, കോസി തുടങ്ങി പ്രധാന നദികളെല്ലാം അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധി ഘട്ടിൽ ഗംഗാനദിയിലെ ജലനിരപ്പ് സർവ്വകാല റെക്കോർഡും മറികടന്ന് ഉയർന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പട്നയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലായി. ബിഹാറിൽ പതിനഞ്ചിലേറെ ജില്ലകളിലായി അഞ്ചു ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായാണ് വിവരം. അതേസമയം ഈ മാസം ഏഴാം തീയതി വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴക്കെടുതി രൂക്ഷമായ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ അതത് മുഖ്യമന്ത്രിമാർ വിലയിരുത്തിവരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.