പെല്ലറ്റ് ആക്രമണം: കേസെടുക്കാതിരുന്നതിന് കാരണം അമിത് ഷാ; തുറന്നടിച്ച് കെ.സി. വേണുഗോപാൽ എം.പി
ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുക്കാത്തതിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. പരിക്കേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും കേസിൽ എഫ്.ഐ.ആർ ഇടാൻ ദില്ലി പോലീസ് തയ്യാറാകാത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 20-നാണ് ജന്തർ മന്തറിൽ നടന്ന സമാധാനപരമായ വിദ്യാർത്ഥി സമരത്തിന് നേരെ പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. പാർലമെന്റ് സമ്മേളനത്തിൽ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ അനുമതി നൽകിയത് ആരാണെന്ന പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് ആഭ്യന്തരമന്ത്രി 17 ദിവസത്തോളം ഒളിച്ചോടുകയായിരുന്നുവെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പരിക്കേറ്റ സാഹിലും കുടുംബവും നൽകിയ പരാതിയിൽ ഡൽഹി പോലീസ് കേസെടുക്കാൻ മടിച്ചതോടെയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് സൻസദ് മാർഗ് പോലീസ് സ്റ്റേഷനിലെത്തി കേസെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ അമിത് ഷായുടെ കർശന വിലക്കുള്ളതിനാലാണ് ഉന്നത തലത്തിൽ നിന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകാതിരുന്നതെന്ന് തങ്ങൾ നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായതായി കെ.സി. വേണുഗോപാൽ ആരോപിച്ചു.
ഒരു സാധാരണ വിദ്യാർത്ഥിക്ക് നീതി ലഭിക്കുന്നതിനായി രാജ്യത്തെ പ്രതിപക്ഷ നേതാവിന് പോലീസ് സ്റ്റേഷനിൽ കുത്തിയിരിക്കേണ്ടി വരുന്നത് ഭരണഘടനാ തത്വങ്ങളിൽ അധികാരം ഏറ്റെടുത്ത നരേന്ദ്ര മോദി സർക്കാരിന്റെ വികൃതമായ മുഖമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ തങ്ങൾ പിന്നോട്ടില്ലെന്നും അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും നീതിക്കായി പോരാടുമെന്നും, വിദ്യാർത്ഥികളെ വേട്ടയാടുന്ന നടപടിക്കെതിരെ ശക്തമായ രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.