വൃദ്ധസദനങ്ങൾ ഇനി 'സ്‌നേഹാലയം'; രേഖകളിലെല്ലാം പേരുമാറ്റാൻ ഉത്തരവിട്ട് സർക്കാർ,ബോധവൽക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം സ്ഥാപനങ്ങളുടെ എല്ലാ ഔദ്യോഗിക രേഖകളിലും പുതിയ പേര് രേഖപ്പെടുത്തി. വൃദ്ധസദനം എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാൻ ശക്തമായ ബോധവൽക്കരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.
നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവയിലെല്ലാം 'വൃദ്ധസദനം' എന്ന പേര് മാറ്റി 'സ്‌നേഹാലയം' എന്നാക്കുന്നതിനുള്ള ഭരണപരമായ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. ഇതിനായി അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
'വൃദ്ധർ' എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാ ബോധം ഉണ്ടാക്കാൻ ഇടയാക്കുന്ന സാഹചര്യത്തിൽ, പേര് മാറ്റി 'മുതിർന്ന പൗരന്മാരുടെ ഭവനം' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യുവാണ് കമ്മീഷനെ സമീപിച്ചത്.
തുടർന്ന്, 2024 ഡിസംബർ രണ്ടിന് പുറപ്പെടുവിച്ച 247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം സ്ഥാപനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റിയതായി സാമൂഹികനീതി വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്പോഴും പൊതുസമൂഹത്തിലും രേഖകളിലും പഴയ പേര് തന്നെയാണ് ഉപയോഗിച്ചു വരുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷൻ അടിയന്തര മാറ്റങ്ങൾക്ക് നിർദ്ദേശം നൽകിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.