മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ പ്രാഥമിക അന്വേഷണത്തിന് ഇഡി നീക്കം
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ഇഡി സ്വന്തം നിലയിൽ പ്രാഥമിക വിവരശേഖരണത്തിന് ഒരുങ്ങുന്നത്.
പിണറായി വിജയൻ, ടി. വീണ മുഖേന സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ കൈപ്പറ്റിയെന്നും മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഇടപാടിൽ പങ്കുണ്ടെന്നുമാണ് ഇഡിയുടെ റിപ്പോർട്ടിലെ ആരോപണം.
മാസപ്പടി കേസിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പൊലീസ് അല്ലെങ്കിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ കാത്തിരിക്കാതെ ലഭ്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയുമായി മുന്നോട്ടുപോകാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
സാധാരണയായി മറ്റൊരു അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് ഏറ്റെടുക്കുന്നത്. എന്നാൽ, കേസിന് തുടക്കമിടുന്നതിനായി പ്രാഥമിക വിവരശേഖരണവും തെളിവുകളുടെ പരിശോധനയും നടത്തുന്നതിന് നിയമപരമായ തടസ്സമില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പരിശോധനകളിൽ ലഭിച്ച രേഖകളും മറ്റ് തെളിവുകളും വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം. പൊലീസ് നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിൽ അന്വേഷണം വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനും സമയം ലാഭിക്കാനും പ്രാഥമിക പരിശോധന സഹായിക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടും കള്ളപ്പണ ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇഡി പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.