'സ്ത്രീകൾക്ക് സ്വന്തമായ വ്യക്തിത്വമുണ്ട്, ആരുടെയും നിഴലാകരുത്'; മനുസ്മൃതിയെ വിമർശിച്ച് രാഹുൽ ഗാന്ധി
മുംബൈ: സ്ത്രീകൾ അമ്മ, ഭാര്യ, മകൾ തുടങ്ങിയ കേവല വിലാസങ്ങളിലേക്ക് ഒതുങ്ങി പ്പോകരുതെന്നും അവർക്ക് സ്വന്തമായ വ്യക്തിത്വവും സ്വാതന്ത്ര്യവുമുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ പുണെയിൽ നടന്ന 'ഛാത്രോം കീ ഗുഞ്ജ്’ പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സമൂഹത്തിലെ സ്ഥാനത്തെക്കുറിച്ചും സംസാരിക്കവേ മനുസ്മൃതിയിലെ പരാമർശങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
'സ്ത്രീകളെ മകളായോ ഭാര്യയായോ അമ്മയായോ ആണ് കാണുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങൾ ചെയ്യുന്ന എത്രയോ മിടുമിടുക്കികളായ സ്ത്രീകൾ നമുക്കിടയിലുണ്ട്. എന്നിട്ടും അവർക്ക് ഇങ്ങനെയുള്ള വിലാസങ്ങൾ നൽകുന്നത് ശരിയല്ല. നിങ്ങളെ ഒരു അമ്മയായോ മകളായോ ഭാര്യയായോ കാണാം. അങ്ങനെ ഇരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ, അത് മാത്രമാകരുത് നിങ്ങളുടെ വ്യക്തിത്വം. ഇപ്പറഞ്ഞ എല്ലാ വിശേഷണങ്ങൾക്കും ഒരു പുരുഷനുമായി ബന്ധമുണ്ട്’, രാഹുൽ പറഞ്ഞു.
'സ്ത്രീ ശൈശവത്തിൽ പിതാവിന്റെയും യൗവനത്തിൽ ഭർത്താവിന്റെയും സംരക്ഷണത്തിലായിരിക്കണം എന്ന് മനുസ്മൃതി പറയുന്നു. പുരുഷൻ മരിച്ചാൽ അവൾ പുത്രന്മാരുടെ സംരക്ഷണത്തിലായിരിക്കണം. ഒരു സ്ത്രീയും ഒരിക്കലും സ്വതന്ത്രയായിരിക്കരുത്. ഇത് മനുസ്മൃതിയിൽനിന്നുള്ള നേരിട്ടുള്ള ഉദ്ധരണിയാണ്. ഈ വാക്കുകൾ അപമാനകരമാണ്, ഈ വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലാത്തവയാണ്’, രാഹുൽ പറഞ്ഞു. രാജ്യത്തെ എഴുപതുകോടിയോളം വരുന്ന സ്ത്രീകൾ ഇന്ത്യയുടെ സമ്പത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.