മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ നൽകി ആൻ്റോ അഗസ്റ്റിൻ, 23 ന് പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ഹർജി ഈ മാസം 23-ന് കോടതി പരിഗണിക്കും. ആൻ്റോ അഗസ്റ്റിനെതിരെ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അനുവദനീയമായതിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ ആൻ്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ ലഭിച്ചതോടെ ആൻ്റോയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ ആൻ്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുമുമ്പ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. വയനാട് വാഴവറ്റയിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ 67 ലിറ്റർ മദ്യശേഖരമാണ് എക്സൈസ് പിടികൂടിയത്. എന്നാൽ ഈ വീട് ആന്റോയുടേതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വീട് നേരത്തെ മറ്റൊരാൾക്ക് കൈമാറിയിട്ടുണ്ടെന്ന് വാദിച്ചെങ്കിലും, 2025-ൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഇത്രയധികം മദ്യശേഖരം എന്തിന്, ആർക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചു, ഇതിന്റെ ഉറവിടം എന്താണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. പിടിച്ചെടുത്തതിൽ 43 ലിറ്ററിലധികം വരുന്ന വിദേശ നിർമ്മിത വിദേശ മദ്യം എങ്ങനെ എത്തിച്ചു, ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ, നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.