സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയം; ഡൽഹി പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രിയങ്ക ഗാന്ധിയുടെ വിമർശനം
ന്യൂഡൽഹി: പതിനാറുവയസുകാരിയായ പെൺകുട്ടിക്കെതിരെയുണ്ടായ അതിക്രമം എല്ലാ അതിരുകളും ലംഘിക്കുന്ന ക്രൂരതയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവും ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത സാഹചര്യമാണെന്നും ആരോപിച്ചു.
സ്ത്രീസുരക്ഷയെക്കുറിച്ച് വാക്കുകളിൽ മാത്രം ചർച്ചകൾ നടക്കുമ്പോഴും നൂറുകണക്കിന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ പോലും സ്ത്രീകൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അവർ ആരോപിച്ചു.
പല സംഭവങ്ങളിലും പ്രതികൾക്കെതിരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്ത സാഹചര്യമുണ്ടെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് സുരക്ഷ, സ്വാതന്ത്ര്യം, സമത്വം എന്നിവ ഉറപ്പാക്കുന്നതിൽ സമൂഹത്തിനും സർക്കാരിനും വലിയ വീഴ്ച സംഭവിച്ചുവെന്നും അവർ പറഞ്ഞു.
അതിനിടെ, ഡൽഹിയിലെ സ്വരൂപ് നഗറിൽ 16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂട്ടബലാത്സംഗത്തിന് പിന്നാലെ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 13നാണ് തുറസ്സായ സ്ഥലത്തുനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം കിടന്നതിനാൽ മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന്റെ പാടുകളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.