തിരുപ്പതി ലഡ്ഡുവിലെ നെയ്യ് വിവാദം; സുകൃതി ഫുഡ്സ് പ്രൊമോട്ടർ ഇഡി കസ്റ്റഡിയിൽ
ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു പ്രസാദം നിർമിക്കാൻ ഉപയോഗിച്ച നെയ്യിൽ മായം ചേർത്തുവെന്ന കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് നടപടി.
‘അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്’ എന്ന പേരിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) വിതരണം ചെയ്ത നെയ്യിൽ ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോലിൻ എന്നിവയ്ക്കൊപ്പം വിവിധ രാസവസ്തുക്കളും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ഇഡിയുടെ വിശദീകരണം.
സെപ്റ്റംബർ 17ന് ഹൈദരാബാദിലെ ഓഫീസിൽവെച്ചാണ് മംഗ്ലയെ കസ്റ്റഡിയിലെടുത്തതെന്ന് ഇഡി അറിയിച്ചു. തുടർന്ന് വിശാഖപട്ടണത്തെ പ്രത്യേക പണം വെളുപ്പിക്കൽ തടയൽ നിയമ (PMLA) കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും കേന്ദ്ര ഏജൻസി വ്യക്തമാക്കി.
ഇഡിയുടെ അന്വേഷണപ്രകാരം, ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോലിൻ എന്നിവയ്ക്കൊപ്പം MG90, മോണോഗ്ലിസറൈഡുകൾ, മൈവാസെറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് എസ്റ്റർ തുടങ്ങിയ രാസവസ്തുക്കളും ഉപയോഗിച്ചാണ് ആരോപണവിധേയമായ മായം ചേർത്ത നെയ്യ് നിർമിച്ചത്.
ഇത്തരത്തിൽ നിർമിച്ച നെയ്യ് യഥാർഥ പശുവിൻ നെയ്യാണെന്ന പേരിലാണ് ടിടിഡിക്ക് വിതരണം ചെയ്തതെന്നാണ് ഇഡിയുടെ ആരോപണം. 2019 മുതൽ 2024 വരെ ടിടിഡിക്ക് വിതരണം ചെയ്തതായി പറയുന്ന നെയ്യിന്റെ മൊത്തം മൂല്യം 230 കോടി രൂപയാണെന്നും ഇതിൽ ഏകദേശം 96 കോടി രൂപയുടെ മായം ചേർത്ത നെയ്യ് മംഗ്ല നിർമിച്ചതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.
ഗൂഢാലോചനയിലെ പ്രധാന കണ്ണികളിലൊരാളായ മംഗ്ല മായം ചേർക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനും തന്റെ ഫാക്ടറി വളപ്പിൽവെച്ച് നെയ്യ് നിർമിക്കുന്നതിനും സൗകര്യമൊരുക്കിയെന്നാണ് ഇഡിയുടെ ആരോപണം. സമാനമായ ആരോപണങ്ങളെ തുടർന്ന് ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ വിപിൻ ജെയിനിനെയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശ്രീ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ്, മൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രൊഡക്ട്സ്, എ.ആർ. ഡയറി ഫുഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ വഴി മായം ചേർത്ത നെയ്യ് വിതരണം ചെയ്യുന്നതിനും മംഗ്ല ഏകോപനം നടത്തിയെന്നാണ് ഇഡി പറയുന്നത്.
യഥാർഥ പശുവിൻ നെയ്യാണ് നിർമിച്ച് വിതരണം ചെയ്യുന്നതെന്ന പ്രതീതി സൃഷ്ടിക്കാനും മായം ചേർക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ യഥാർഥ ഉപയോഗം മറച്ചുവെക്കാനും നെയ്യിന്റെയും ശുദ്ധീകരിച്ച പാമോയിലിന്റെയും വാങ്ങൽ-വിൽപ്പനയുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ തയ്യാറാക്കി സൂക്ഷിച്ചെന്നും ഇഡി ആരോപിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.