ബെവ്കോയേക്കാള്‍ കൂടുതല്‍ മദ്യമാണ് വിദ്വാന്‍ സൂക്ഷിച്ചത്; എന്നിട്ടാണ് വേദവാക്യം പറയുന്നത്: ആന്റോ അഗസ്റ്റിനെ പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ
കോഴിക്കോട്: ചില 'വിദ്വാന്മാരുടെ' പക്കല്‍ ബിവറേജസ് ഔട്ട്ലെറ്റുകളേക്കാള്‍ വലിയ മദ്യശേഖരമാണുള്ളതെന്നും, ഇവരാണ് പൊതുസമൂഹത്തിന് മുന്നില്‍ മാധ്യമധര്‍മ്മത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും കെ. മുരളീധരന്‍. റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പുകള്‍ക്കും അഴിമതികള്‍ക്കും മറയാക്കി മാധ്യമധര്‍മ്മത്തെ ഉപയോഗിക്കരുതെന്നും സത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന കേസ് റിപ്പോര്‍ട്ടുകളില്‍ ഏത് സര്‍ക്കാരായാലും നിയമപരമായ തുടര്‍നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ ശക്തമായി എതിര്‍ക്കുമ്പോഴും അന്വേഷണങ്ങളില്‍ നിന്നും നിയമനടപടികളില്‍ നിന്നും ഒളിച്ചോടുന്ന ശീലം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ പൂര്‍ണ്ണമായും അന്വേഷണത്തോട് സഹകരിക്കുകയാണ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ സോണിയാ ഗാന്ധി ആശുപത്രിയില്‍ കഴിയുന്ന സമയത്ത് പോലും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയപ്പോള്‍ നേരിട്ടെത്തി മറുപടി നല്‍കി. അല്ലാതെ അന്വേഷണ ഏജന്‍സികളെ അടിച്ചോടിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം കടുത്ത പരിഹാസമുന്നയിച്ചു. ഭാവിയില്‍ ഗള്‍ഫില്‍ ബിസിനസ് തുടങ്ങാന്‍ പ്ലാന്‍ ഉണ്ടെന്ന റിയാസിന്റെ പ്രസ്താവനയില്‍ തെറ്റ് പറയാനാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പിണറായി വിജയന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിയാല്‍ എം.എ. ബേബി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ റിയാസിനെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുകൊണ്ടാണ് മുന്‍കൂട്ടി ഗള്‍ഫില്‍ ബിസിനസ് പ്ലാന്‍ തയ്യാറാക്കിയതെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ കഴിയില്ലെന്നും കെ. മുരളീധരന്‍ പരിഹസിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.