"ബംഗാളിനെ ബി.ജെ.പി 'ബനാന റിപ്പബ്ലിക്' ആക്കുന്നു"; 2029-ൽ ബി.ജെ.പിയെ തൂത്തെറിയുമെന്ന് കെ.സി. വേണുഗോപാൽ
ബംഗാളിൽ നടക്കുന്നത് കേവല ജനാധിപത്യ വിരുദ്ധതയാണെന്നും അവിടെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം യാതൊരു കാരണവശാലും പിൻവലിക്കില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കി. രാജ്യത്തുടനീളം ബി.ജെ.പിയോട് ശക്തമായി പോരാടുന്നത് കോൺഗ്രസ് മാത്രമാണെന്നും സി.പി.എമ്മല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗാളിൽ നടക്കുന്ന ജനാധിപത്യധ്വംസനങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. അധികാരത്തിനെതിരെ ശബ്ദമുയർത്തുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ഭയപ്പെടുത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ബംഗാളിനെ ബി.ജെ.പി ഒരു 'ബനാന റിപ്പബ്ലിക്' ആയി മാറ്റിയിരിക്കുകയാണെന്നും, രാജ്യത്തിന്റെ ജനാധിപത്യ തത്വങ്ങളെ മുഴുവൻ ബി.ജെ.പി തകർത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഈ വിഷയത്തിൽ സ്വതന്ത്രമായി ഇടപെടേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ തികഞ്ഞ മൗനത്തിലാണെന്നും അവർ നരേന്ദ്ര മോദിയുടെ യഥാർത്ഥ ഏജന്റായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ നന്ദിഗ്രാമിൽ നടക്കുന്ന സംഭവവികാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത അധ്യായമായി മാറുമെന്നും, ഈ വിഷയം കോൺഗ്രസ് ദേശീയ തലത്തിൽ തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്ത് പ്രതിസന്ധിയുണ്ടായാലും, കൊന്നാൽ പോലും ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പിൻവലിക്കില്ലെന്നും നിശ്ചയിച്ച സ്ഥാനാർത്ഥി തന്നെ ജനവിധി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ ഫാസിസ്റ്റ് രീതികൾ രാജ്യത്ത് അവസാനിക്കുന്നത് വരെ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും, 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ രാജ്യത്തുനിന്ന് തൂത്തെറിയുമെന്നും കെ.സി. വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.