കരുവാറ്റ കൊലപാതകം: ലക്ഷ്യമിട്ടത് 'സ്പൈഡർ' സിനിമ മോഡൽ കൊലപാതകം; ഓടുപൊളിച്ച് തലയിൽ കല്ലിടാൻ പ്ലാൻ, ഒടുവിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻകൂട്ടി തയ്യാറാക്കിയ ക്രൂരമായ തിരക്കഥയിലൂടെയാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ കൊലപാതകം നടത്തിയത്. 2017-ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് സിനിമയിലെ കൊലപാതക രീതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രതികൾ പദ്ധതിയിട്ടതെന്നാണ് സൂചന.
മേൽക്കൂരയിലെ ഓടു പൊളിച്ച് ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ട് കൊല്ലാനായിരുന്നു ഇവരുടെ തീരുമാനം. ഇതിനായി വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ പെൺകുട്ടി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെ എത്തിയ പ്രതികൾ പുരപ്പുറത്തു കയറി പലഭാഗങ്ങളിലായി ഓടിളക്കി നോക്കിയെങ്കിലും വീടിന്റെ മച്ച് തടസ്സമാവുകയായിരുന്നു. തുടർന്ന് ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന പ്രതികൾ ശിവൻകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്കൂൾ കാലത്തെ പരിചയം കൊലപാതകത്തിലേക്ക്:
കൊല്ലപ്പെട്ട ശിവൻകുട്ടിയും കസ്റ്റഡിയിലായ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പരവൂർ സ്വദേശികളാണ്. ക്വട്ടേഷൻ നൽകിയ പെൺകുട്ടിയുമായി പ്രതികളിലൊരാൾക്ക് സ്കൂൾ കാലം തൊട്ടുള്ള പരിചയമുണ്ട്. ഈ ബന്ധമാണ് മറ്റ് രണ്ടുപേരെക്കൂടി കൃത്യത്തിൽ പങ്കാളികളാക്കിയത്. ശാന്തശീലനും സിപിഐഎം പ്രവർത്തകനുമായിരുന്ന ശിവൻകുട്ടി രണ്ടു വർഷം മുൻപാണ് പരവൂരിൽ നിന്ന് കരുവാറ്റയിലേക്ക് വാടകയ്ക്ക് താമസം മാറ്റിയത്.
മുക്കുപണ്ടം കാട്ടി പോലീസിനെ കബളിപ്പിക്കാൻ ശ്രമം:
കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് കവർന്ന താലി, മാല, മോതിരം എന്നിവയിൽ മോതിരം പ്രതികൾ പ്രാദേശിക കടയിൽ 16,000 രൂപയ്ക്ക് വിറ്റിരുന്നു. എന്നാൽ പരിശോധനയ്ക്കെത്തിയ പോലീസിന് മുന്നിൽ മുക്കുപണ്ടം കാണിച്ചാണ് ഇവർ ആദ്യം കബളിപ്പിക്കാൻ ശ്രമിച്ചത്. സംശയം തോന്നി ഹരിപ്പാട് പോലീസ് ചോദ്യം ചെയ്തതോടെയാണ് യഥാർത്ഥ മോതിരം വിറ്റ വിവരം പ്രതികൾ സമ്മതിച്ചത്. തുടർന്ന് കടയിൽ നിന്ന് മോതിരവും വീട്ടിൽ നിന്ന് താലിയും മാലയും പോലീസ് കസ്റ്റഡിയിലെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.