കന്നിയങ്കം, കന്നികിരീടം; ഓളപ്പരപ്പില്‍ കൊടുങ്കാറ്റായി അരോമ ചുണ്ടന്‍; കപ്പില്‍ മുത്തമിട്ടത് 4 മിനിറ്റ് 23.328 സെക്കൻഡില്‍!
ആലപ്പുഴ: കായല്‍പ്പരപ്പിലെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി ജലമേളയില്‍ കന്നിപ്പോരാട്ടത്തിനിറങ്ങിയ അരോമ ചുണ്ടന് ഇത് സ്വപ്ന സാഫല്യം.വാശിപ്പകയോടും വീറോടും പുന്നമടക്കായലില്‍ പോരാടിയ എതിരാളികളെ പിന്നിലാക്കി, കന്നിയങ്കത്തില്‍ തന്നെ കന്നികിരീടം സ്വന്തമാക്കിയാണ് അരോമ ചുണ്ടന്‍ ചരിത്രമെഴുതിയത്. വള്ളംകളി സീസണിലെ ആദ്യ പോരാട്ടമായ ചമ്പക്കുളം മൂലം ജലമേളയില്‍ രാജപ്രമുഖന്‍ ട്രോഫി നേടിയതിന് പിന്നാലെ നെഹ്റു ട്രോഫി കൂടി സ്വന്തമാക്കിയതോടെ ഓളപ്പരപ്പിലെ തടസ്സമില്ലാത്ത കുതിപ്പുമായി അരോമ കാറ്റായി മാറിയിരിക്കുകയാണ്.
ഒരു മാസത്തോളം നീണ്ട കഠിനമായ പ്രൊഫഷണല്‍ പരിശീലനമാണ് നൂറോളം വരുന്ന തുഴച്ചിലുകാര്‍ക്ക് ലഭിച്ചത്. ബേബിചാക്കോ, ജിബിന്‍ വര്‍ഗീസ് എന്നീ മികച്ച പരിശീലകരുടെ കീഴില്‍ പട്ടാള ചിട്ടയോടെയായിരുന്നു പരിശീലനം. തുഴയെറിഞ്ഞവരെല്ലാം മലയാളികളാണെന്ന പ്രത്യേകതയും ഈ ടീമിനുണ്ട്. നൂറുപേര്‍ ഒരൊറ്റ മനസ്സോടെ തുഴയെറിഞ്ഞപ്പോള്‍ പുന്നമടയില്‍ പിറന്നത് പുതിയൊരു ചരിത്രമാണ്. ചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ചുണ്ടനെ ഒരു വള്ളപ്പാടിലേറെ ദൂരത്തില്‍ പിന്നിലാക്കിയ അരോമ, പുന്നമടയിലും കടുത്ത പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷില്‍ നടുഭാഗത്തെ മറികടന്നാണ് കിരീടമണിഞ്ഞത്.
കൊല്ലം പൂയപ്പള്ളി ആസ്ഥാനമായ അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടന്‍ പുതിയ വള്ളവും പുതിയ ടീമുമാണ്. 128 അടി നീളവും 64 ഇഞ്ച് വീതിയും 22 ഇഞ്ച് ആഴവുമുള്ള ഈ പുത്തന്‍ ചുണ്ടന്‍ വള്ളത്തിന്റെ ഉടമസ്ഥര്‍ ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ കൂടിയായ പി.കെ. സജീവും സഹഉടമ ആന്‍ സജീവുമാണ്. വള്ളം ജയിച്ചു കയറുന്ന നിമിഷം മുതല്‍ അടുത്ത പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങുകയാണ്. തുടര്‍ച്ചയായ രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയ അരോമയ്ക്കിനി അടുത്ത പോരാട്ടത്തിനുള്ള കാത്തിരിപ്പാണ്. ആ താളം നിലയ്ക്കുന്നില്ല. അരോമയെന്ന ജലചക്രവര്‍ത്തിയുടെ കുതിപ്പും ആവേശവും വള്ളംകളി പ്രേമികളുടെ നെഞ്ചില്‍ തുടിച്ചു കൊണ്ടേയിരിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.