ഓണപ്പൂക്കളമിടാൻ പൂ വാങ്ങണമെങ്കിൽ പോക്കറ്റ് കീറും; വില കുതിച്ചു, മുല്ലപ്പൂവിന് കിലോയ്ക്ക് 6000 രൂപ വരെ
കോട്ടയം: ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമൊരുക്കാൻ പൂ വാങ്ങാനെത്തുന്നവർക്ക് ഇത്തവണ ചെലവേറും. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പൂവരവ് കുറഞ്ഞതോടെ കേരളത്തിലെ വിപണിയിൽ പൂക്കളുടെ വില കുത്തനെ ഉയർന്നു. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് വിലയിൽ ഏറ്റവും വലിയ വർധന.
തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 4000 മുതൽ 6000 രൂപ വരെ ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഒരു മുഴം മുല്ലപ്പൂവിന് നിലവിൽ 70 മുതൽ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. മുല്ലപ്പൂവിന് പിന്നാലെ അരളി, വെള്ള ജമന്തി, ചെത്തി തുടങ്ങിയ പൂക്കൾക്കും വില വർധിച്ചിട്ടുണ്ട്. അരളിപ്പൂവിന്റെ വില കിലോഗ്രാമിന് 450 രൂപയിൽനിന്ന് 500 രൂപയായി ഉയർന്നു. വെള്ള ജമന്തിക്കും ചെത്തിക്കും കിലോഗ്രാമിന് 600 രൂപയാണ് നിലവിലെ വില.
ബട്ടൺ റോസിനും പൂജ റോസിനും വില വർധിച്ചു. കിലോഗ്രാമിന് യഥാക്രമം 380, 350 രൂപയായിരുന്ന ഇവയുടെ വില ഇപ്പോൾ 500 രൂപയിലെത്തി. മഞ്ഞ ജമന്തിക്ക് കിലോഗ്രാമിന് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ് വില. താമരമൊട്ടിന് വലുപ്പമനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. 50 മുതൽ 150 രൂപ വരെയാണ് താമരമൊട്ടിന്റെ വില. വാടാമുല്ലയ്ക്ക് കിലോഗ്രാമിന് 200 രൂപയും, ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപയും നൽകണം. പൂക്കളം അലങ്കരിക്കാൻ ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വില.
തമിഴ്‌നാട്ടിലെ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും പൂക്കളുടെ ഉത്പാദനത്തെ ബാധിച്ചതാണ് വില ഉയരാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.“തോട്ടങ്ങളിൽനിന്ന് വലിയ വില കൊടുത്താണ് പൂക്കൾ എടുക്കുന്നത്. ഇതിനുപുറമെ ലോറി വാടകയും മറ്റ് ചെലവുകളും വർധിച്ചിട്ടുണ്ട്. ഈ വിലയ്ക്ക് പൂക്കൾ വിറ്റില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും,” വ്യാപാരിയായ ഡി. രാജാമണി പറഞ്ഞു.
വില വർധിച്ചതോടെ ആവശ്യമായ അളവിൽ പൂക്കൾ വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഉപഭോക്താക്കൾ. പലരും ഇത്തവണ പൂക്കളുടെ അളവ് കുറയ്ക്കാനാണ് തീരുമാനിക്കുന്നത്.“പല പൂക്കളുടെയും വില കേട്ടപ്പോൾത്തന്നെ അത്രയും വാങ്ങാൻ കഴിയില്ലെന്ന് മനസ്സിലായി. അതിനാൽ മിക്ക പൂക്കളും വളരെ കുറച്ചാണ് വാങ്ങിയത്. ബജറ്റ് ആകെ തെറ്റുമെന്നാണ് തോന്നുന്നത്. പൂക്കളത്തിന്റെ വലുപ്പം കുറയ്ക്കുകയല്ലാതെ വേറെ വഴിയില്ല,” ഗാന്ധിനഗർ സ്വദേശിനി വി.കെ. അശ്വതി പറഞ്ഞു.
ഓണം അടുത്തെത്തുന്നതോടെ പൂക്കളുടെ ആവശ്യകത ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ വില വീണ്ടും വർധിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.