"നമ്മുടെ ആളുകൾ തന്നെ വോട്ട് ചെയ്തില്ല, തളിപ്പറമ്പിലും വൈക്കത്തും തോൽക്കാൻ പാടില്ലായിരുന്നു"; എൽ.ഡി.എഫ് വീഴ്ചകൾ തുറന്നുപറഞ്ഞ് സി.പി.ഐ
പിണറായി സർക്കാരിനും എൽ.ഡി.എഫ് നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അദ്ദേഹം തിരുവനന്തപുരത്ത് തുറന്നടിച്ചു. അഞ്ച് വർഷം ഭരിച്ചിട്ടും ജനങ്ങൾ ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ലെന്ന തോന്നൽ പൊതുസമൂഹത്തിലുണ്ടായി. "ശരിയാക്കാമെന്ന് പറഞ്ഞാൽ മാത്രം പോരാ, അത് ശരിയായി ചെയ്ത് കാണിക്കുക തന്നെ വേണം" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുമ്പോൾ സ്വന്തം പ്രവർത്തകരെയും അനുഭാവികളെയും അർഹിച്ച ഗൗരവത്തോടെയാണോ കണ്ടതെന്ന് എൽ.ഡി.എഫ് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ പരമ്പരാഗത കോട്ടകളിൽ എൽ.ഡി.എഫ് തോൽക്കാൻ പാടില്ലായിരുന്നുവെന്നും നമ്മുടെ സ്വന്തം ആളുകൾ തന്നെ നമുക്ക് വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരിനയത്തിലും കള്ള് വ്യവസായ സംരക്ഷണത്തിലും സർക്കാരിന് വീഴ്ച സംഭവിച്ചതായി ബിനോയ് വിശ്വം ആരോപിച്ചു. ബാറുകൾക്ക് 50 മീറ്റർ ദൂരപരിധിയും എന്നാൽ പരമ്പരാഗത കള്ളുഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധിയും നിശ്ചയിച്ചതിലെ യുക്തിയെ ചോദ്യം ചെയ്ത അദ്ദേഹം, ഇതെന്ത് ന്യായമാണെന്നും ചോദിച്ചു. ജനവിഭാഗങ്ങൾ മുന്നണിയിൽ നിന്ന് അകലാനുണ്ടായ കാരണങ്ങൾ കൃത്യമായി പരിശോധിച്ച് പാർട്ടിയിലും എൽ.ഡി.എഫിലും അടിയന്തര തിരുത്തൽ നടപടികൾ വേണമെന്ന് അദ്ദേഹം ആവർത്തിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.