മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി ചോദ്യം ചെയ്യും, പ്രധാന രേഖകളും ഡിജിറ്റൽ തെളിവുകളും ഇന്ന് കോടതിയില്‍ ഹാജരാക്കും
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (SIT) വൈകാതെ ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന പൂർത്തിയായ ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക. റെയ്ഡിൽ കസ്റ്റഡിയിലെടുത്ത പ്രധാന രേഖകളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അടക്കമുള്ള ഉപയോജന വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനായി കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കളമശേരി പോലീസിന്റെ കേസിൽ തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന 20 മണിക്കൂർ നീണ്ട റെയ്ഡിൽ നിർണ്ണായക തെളിവുകളാണ് ലഭിച്ചത്. ഡിജിറ്റൽ മെമ്മറി കാർഡുകൾ, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാർ രേഖകൾ എന്നിവയ്ക്ക് പുറമെ 6,300 അമേരിക്കൻ ഡോളറും പോലീസ് പിടിച്ചെടുത്തു. കൂടാതെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും, ഇവരുമായി സാമ്പത്തിക ബന്ധമുള്ള 'ഗോട്ട് ആഡ്' എന്ന മാർക്കറ്റിംഗ് കമ്പനിയിലും പോലീസ് സംഘം പരിശോധന നടത്തി.
അതേസമയം, കേസിൽ എസ്.ഐ.ടി നടപടികൾ ശക്തമാക്കിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം വ്യാപിപ്പിക്കുകയാണ്. സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്ത പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കേസെടുക്കാനാണ് ഇ.ഡിയുടെ നീക്കം. തട്ടിപ്പിലൂടെ അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇ.ഡി അന്വേഷിക്കും. നിലവിൽ വിദേശത്തേക്ക് പണം അയച്ചതിൽ ബാങ്കിംഗ് നിയമലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഫെമ നിയമപ്രകാരം ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.