മാസപ്പടി കേസിൽ ഇഡി റിപ്പോർട്ടിന് നിയമോപദേശം; നിർണായക മൊഴി പിൻവലിക്കാൻ സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയിൽ
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിപ്പോർട്ടിന്മേൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടുന്നു. മറ്റന്നാൾ നിയമോപദേശം നൽകുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലും (എജി) ഡിജിപിയും ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നാളെ ആഭ്യന്തര മന്ത്രിയുമായി എജി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
അതിനിടെ, കേസിൽ ഇഡിക്ക് നൽകിയ നിർണായക മൊഴികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ്‌കുമാറും ചീഫ് ജനറൽ മാനേജർ പി. സുരേഷ്‌കുമാറുമാണ് മൊഴി പിൻവലിക്കുന്നതിനായി സത്യവാങ്മൂലം സമർപ്പിച്ചത്.
2024 മേയ് 15-നാണ് മൊഴി പിൻവലിക്കുന്നതിനുള്ള സത്യവാങ്മൂലം നൽകിയതെന്നാണ് വിവരം. ഇഡി ഭീഷണിപ്പെടുത്തിയാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയിച്ചതെന്നാണ് കെ.എസ്. സുരേഷ്‌കുമാറിന്റെ ആരോപണം. അതേസമയം, താൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ യഥാർഥ കാര്യങ്ങൾ ഇഡി പരിഗണിച്ചില്ലെന്നാണ് പി. സുരേഷ്‌കുമാറിന്റെ സത്യവാങ്മൂലത്തിലെ ആരോപണം.
പിണറായി വിജയൻ കൈക്കൂലി വാങ്ങിയതായി പി. സുരേഷ്‌കുമാർ മൊഴി നൽകിയെന്നാണ് ഇഡിയുടെ വാദം. എന്നാൽ, ഇഡിയുടെ ഈ വാദങ്ങളെ പൂർണമായും നിഷേധിക്കുന്നതാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമെന്നാണ് റിപ്പോർട്ട്.
സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ മൊഴികൾ പിണറായി വിജയനെതിരായ തെളിവുകളാക്കി ഉപയോഗിച്ചെന്നും തുടർന്ന് പൊലീസിന് ഇഡി കത്ത് കൈമാറിയെന്നുമുള്ള സാഹചര്യത്തിലാണ് മൊഴി പിൻവലിക്കാൻ നേരത്തെ നൽകിയ അപേക്ഷയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നത്.
ഇഡിക്ക് മൊഴി നൽകിയതിന് ദിവസങ്ങൾക്കുള്ളിൽ തന്നെ അത് പിൻവലിക്കാൻ അപേക്ഷ നൽകിയിരുന്നുവെന്നാണ് പി. സുരേഷ്‌കുമാറിന്റെ വിശദീകരണം. എന്നാൽ, പിന്നീട് ഇതേ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ മകൾ വീണയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിലാണ് പണം നൽകിയതെന്ന് പി. സുരേഷ്‌കുമാർ ഇഡിക്ക് മൊഴി നൽകിയിരുന്നതായാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഈ മൊഴി പിന്നീട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കേസിലെ മൊഴികളും അവയുടെ നിയമപരമായ പ്രസക്തിയും വീണ്ടും ചർച്ചയാകുന്നത്.
ഇഡി റിപ്പോർട്ടിലെ കണ്ടെത്തലുകൾ, ഉദ്യോഗസ്ഥർ നൽകിയ സത്യവാങ്മൂലങ്ങൾ, തുടർനടപടികൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും സർക്കാർ നിയമനടപടികളിലേക്ക് കടക്കുക.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.