മെസ്സി വിവാദം: സ്പോൺസറുടെ അക്കൗണ്ടിലേക്ക് 200 കോടിയിലേറെ; പണത്തിന്റെ ഉറവിടത്തിൽ ദുരൂഹത
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണസംഘം. സ്പോൺസർ ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
രണ്ട് പ്രമുഖ ബാഹ്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 200 കോടിയിലേറെ രൂപ സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പണത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് നോട്ടീസ് നൽകും.മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ 126 കോടി രൂപ അടച്ച സമയത്താണ് പുറത്തുനിന്നുള്ള രണ്ട് അക്കൗണ്ടുകളിൽനിന്നായി വൻതുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തുക അക്കൗണ്ടിലെത്തിയതിന് പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ പണം വായ്പയായി ലഭിച്ചതാണെന്നാണ് സ്പോൺസറുടെ വാദം. എന്നാൽ, വായ്പാ ഇടപാടിനെ സാധൂകരിക്കുന്ന രേഖകളൊന്നും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യങ്ങൾ ഉയർന്നപ്പോൾ മത്സരവും സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട ചെലവുകൾ സ്വന്തം പണം ഉപയോഗിച്ചാണ് വഹിക്കുന്നതെന്നും മറ്റാരിൽനിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും സ്പോൺസർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, അക്കൗണ്ടുകളിലേക്ക് 200 കോടിയിലേറെ രൂപ എത്തിയതായുള്ള കണ്ടെത്തൽ ഈ വാദങ്ങൾക്ക് വിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പണത്തിന്റെ ഉറവിടം, ഇടപാടുകളുടെ സ്വഭാവം, തുക പിന്നീട് കൈമാറിയ അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
കേസിൽ പ്രത്യേക അന്വേഷണസംഘമായ എസ്ഐടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി കൂടുതൽ രേഖകളും വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.