വ്യാജ പിഎച്ച്ഡി സർട്ടിഫിക്കറ്റ് റാക്കറ്റിനെതിരെ അന്വേഷണം വേണം; മന്ത്രി റോജി എം. ജോണിന് പരാതി നൽകി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് പണം വാങ്ങി വ്യാജവും അംഗീകാരമില്ലാത്തതുമായ പിഎച്ച്ഡി ബിരുദങ്ങൾ നൽകുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന് പരാതി നൽകി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യനാണ് പരാതി നൽകിയത്.
നാല് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വാങ്ങി പ്രവേശന പരീക്ഷ, ഡോക്ടറൽ കമ്മിറ്റി, സിനോപ്സിസ്, ഡാറ്റ ശേഖരണം, തീസിസ്, ഓപ്പൺ ഡിഫൻസ് തുടങ്ങിയ നടപടികൾ പൂർത്തിയാക്കി പിഎച്ച്ഡി സർട്ടിഫിക്കറ്റ് നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നു.
യുജിസി അംഗീകാരമില്ലാത്തതോ വിലക്കേർപ്പെടുത്തിയതോ ആയ അന്യസംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള പിഎച്ച്ഡി ബിരുദങ്ങൾ ഉപയോഗിച്ച് പിഎസ്‌സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ അധ്യാപക റാങ്ക് പട്ടികകളിൽ അനർഹർ കടന്നുകൂടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.
വ്യാജ പിഎച്ച്ഡി ബിരുദങ്ങൾ നൽകുന്ന ഏജൻസികൾക്കെതിരെ ക്രൈംബ്രാഞ്ച് അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘം മുഖേന സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പിഎസ്‌സി, സർക്കാർ-എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് സമർപ്പിച്ച അന്യസംസ്ഥാന പിഎച്ച്ഡി ബിരുദങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യുജിസി ചട്ടങ്ങൾ പാലിച്ചാണോ ബിരുദം നേടിയതെന്ന് ബന്ധപ്പെട്ട സർവകലാശാലകളിൽ നിന്ന് നേരിട്ട് പരിശോധിക്കണമെന്നും നിർദേശമുണ്ട്.
അംഗീകാരമില്ലാത്ത സർവകലാശാലകളിൽ നിന്നുള്ള ബിരുദങ്ങൾക്ക് കേരളത്തിലെ സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത് തടയാൻ കർശന പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.