മാസപ്പടി കേസിൽ ഹവാല ഇടപാടിന് തെളിവുണ്ടെന്ന് ഇഡി; വീണ ദുബൈയിലേക്ക് 85 ലക്ഷം അയച്ചതായി കണ്ടെത്തൽ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ ഹവാല ഇടപാടുകൾ നടന്നതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണ ടി ദുബൈയിലേക്ക് 85 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ ഡയറിയിൽ നിന്ന് കണ്ടെത്തിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.
വീണയുടെ വരുമാനത്തേക്കാൾ ഉയർന്ന തുകയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും ഏകദേശം 20 കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് തുടർനടപടികളിലേക്ക് കടക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉപയോഗിച്ചതായും അത് ഇന്റർനെറ്റ് കോളുകൾക്കായി ഉപയോഗിച്ചിരുന്നുവെന്നുമാണ് ഇഡിയുടെ സംശയം. സിം കാർഡ് നൽകിയ വ്യക്തിയും അന്വേഷണ പരിധിയിലാണെന്നാണ് വിവരം.
മറ്റ് വരുമാന മാർഗങ്ങളില്ലെന്ന് പറയപ്പെടുന്ന വീണയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതും ഇഡി പരിശോധിക്കുന്നുണ്ട്. വീണയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒമ്പത് സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളും സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
പരിശോധനയ്ക്കിടെ ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായാണ് ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. ചില ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെത്തിയ രേഖകളും ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.