തമിഴ്നാട്ടിൽ 'വിജയ് രാജ്യം': 100 ദിനം പൂർത്തിയാക്കി ടിവികെ സർക്കാർ; കൈയടി നേടി പ്രഖ്യാപനങ്ങൾ
തമിഴ്നാട്ടിൽ വിജയ് സർക്കാർ 100 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ജനപ്രിയ സ്വീകാര്യതയും അഴിമതിക്കെതിരെയുള്ള കർശന നിലപാടുകളുമാണ് ഭരണത്തിന്റെ പ്രധാന കരുത്താകുന്നത്. എതിരാളികളുടെ വീടുകൾ സന്ദർശിച്ച് ആദരവ് പ്രകടിപ്പിച്ചതും, സംസ്ഥാന ചരിത്രത്തിലാദ്യമായി സഖ്യകക്ഷികൾക്ക് ഭരണത്തിൽ പങ്കാളിത്തം നൽകിയതും, മന്ത്രിസഭയിലെ ദളിത് പങ്കാളിത്തം ഉറപ്പാക്കിയുള്ള സോഷ്യൽ എൻജിനീയറിംഗും ശ്രദ്ധേയമായി. കൈക്കൂലിയില്ലാതെ ഫയലുകൾ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാരിൽ വളർത്താൻ ഇതിനകം സർക്കാരിന് സാധിച്ചിട്ടുണ്ട്.
ഭരണനേട്ടങ്ങളും സുതാര്യതയും
നിയമസഭാ നടപടികൾ ചരിത്രത്തിലാദ്യമായി തത്സമയം സംപ്രേഷണം ചെയ്യാൻ തുടങ്ങിയതോടെ വീട്ടമ്മമാരും യുവാക്കളും അടക്കമുള്ള വലിയൊരു വിഭാഗം പ്രേക്ഷകർ സഭാ നടപടികൾ ശ്രദ്ധിക്കാൻ തുടങ്ങി. ഇത് ഭരണത്തിൽ സുതാര്യത ഉറപ്പാക്കി. ടാസ്മാക്കിലെ (TASMAC) ക്രമക്കേടുകൾക്കെതിരെയുള്ള ശുദ്ധികലശം, സ്ത്രീസുരക്ഷ മുൻനിർത്തിയുള്ള 'സിംഗപ്പെൺ ദൗത്യസേന', നിക്ഷേപ സംഗമത്തിലൂടെ കൈവരിച്ച ഒരു ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾ, സ്ത്രീകൾക്കായുള്ള പ്രത്യേക ക്ഷേമപദ്ധതികൾ എന്നിവ സർക്കാരിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.
ഡിഎംകെയുടെ വിമർശനവും രാഷ്ട്രീയ വെല്ലുവിളികളും
പ്രധാന ഘടകകക്ഷികളെല്ലാം സ്വന്തം ചേരിയിലെത്തിക്കാൻ സാധിച്ചതാണ് വിജയിയുടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം. ഇത് പ്രതിപക്ഷത്തെ ദുർബലമാക്കിയെങ്കിലും, സത്യപ്രതിജ്ഞാ ചടങ്ങ് മുതൽ കേവലം 'റീലുകളിൽ' ഒതുങ്ങുന്ന സിനിമാറ്റിക് ഭരണമാണ് നടക്കുന്നത് എന്നാണ് ഡിഎംകെയുടെ (DMK) പ്രധാന ആക്ഷേപം. വിജയ് രാജി വെച്ച തിരുച്ചി ഈസ്റ്റ് ഉൾപ്പെടെയുള്ള 7 മണ്ഡലങ്ങളിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളാകും ടിവികെ (TVK) സർക്കാരിന്റെ ആദ്യത്തെ യഥാർത്ഥ രാഷ്ട്രീയ അഗ്നിപരീക്ഷ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.