Logo
Tue, Aug 25, 2026 • 08:03 AM
LIVE TV
Watch

No business videos available

No Middle East videos available

ഉത്രാടപ്പാച്ചിലിൽ നാടും നഗരവും; തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

ഉത്രാടപ്പാച്ചിലിൽ നാടും നഗരവും; തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ

തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും. ഓണം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമാണ്. അതിന്റെ പൂർണതയിലേക്ക് എത്തുന്ന തിരുവോണത്തിനായുള്ള ഒരുക്കങ്ങളാണ് ഉത്രാടദിനത്തിൽ പാരമ്യത്തിലെത്തുന്നത്.

‘കാണം വിറ്റും ഓണമുണ്ണണം’ എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന തരത്തിലാണ് മലയാളിയുടെ ഉത്രാടപ്പാച്ചിൽ. പുത്തനുടുപ്പുകൾ, പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ തുടങ്ങി ഓണസദ്യയ്ക്കും ആഘോഷത്തിനും ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി വീടുകൾ നിറയ്ക്കുകയാണ് മലയാളികൾ.

വീട്ടുകാർക്കു മാത്രമല്ല, പ്രിയപ്പെട്ടവർക്കും ഓണക്കോടിയും സമ്മാനങ്ങളും വാങ്ങുന്ന പതിവും ഉത്രാടത്തിന്റെ പ്രത്യേകതയാണ്. സ്വന്തം കഴിവിനനുസരിച്ച് ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിൽ ചെറുകിട കച്ചവടക്കാർ മുതൽ വൻകിട വ്യാപാര സ്ഥാപനങ്ങൾ വരെ സജീവമാണ്. ഓൺലൈൻ വിൽപ്പനയും സജീവമാണെങ്കിലും കടകളിലെത്തി സാധനങ്ങൾ നേരിൽ കണ്ട്, തൊട്ടുനോക്കി വാങ്ങുന്നതിന്റെ ആവേശം വേറിട്ട അനുഭവമായി തുടരുകയാണ്.

ഉത്രാടം മലയാളിയുടെ ഉറക്കമില്ലാത്ത ദിവസം കൂടിയാണ്. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കായ വറുക്കാനും അച്ചാറുണ്ടാക്കാനും മറ്റു ഓണവിഭവങ്ങൾ ഒരുക്കാനുമുള്ള തിരക്കിലാണ് വീടുകൾ. അതുകൊണ്ടുതന്നെ ഉത്രാടവിപണിയിൽ ഏത്തക്കായക്കുലയ്ക്കും വലിയ ആവശ്യമാണ്.

ഉത്രാടത്തോടെ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞും തുടരുന്നു. മൂന്നാമോണത്തോടെയാണ് ആഘോഷങ്ങൾക്ക് പൂർണമായും കൊടിയിറങ്ങുന്നത്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഓണത്തിന്റെ പാരമ്പര്യവും ആഘോഷത്തിന്റെ ആവേശവും കാത്തുസൂക്ഷിക്കുകയാണ് മലയാളി.



Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10