ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പി.എസ്.സി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; പരീക്ഷാ വിവരങ്ങൾ ശേഖരിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് പി.എസ്.സി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഈ മാസം 11നായിരുന്നു പരിശോധന. രണ്ട് സംഘങ്ങളായി നടത്തിയ പരിശോധനയിൽ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. പി.എസ്.സി കമ്പ്യൂട്ടറുകളിൽനിന്ന് പരീക്ഷാ ഡേറ്റകളും അന്വേഷണ സംഘം ശേഖരിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും അന്വേഷണ സംഘം തുടർനടപടികളിലേക്ക് കടക്കുക. അടുത്ത ആഴ്ച പി.എസ്.സിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.
ആസൂത്രണ ബോർഡ് പരീക്ഷയിലെ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഇത്രയും ചോദ്യങ്ങൾ ഒഴിവാക്കിയതെന്ന അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിർണായക വിവരങ്ങൾ കണ്ടെത്തിയത്.
ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥി ഈ 10 ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിക്കുകയോ ഉത്തരം എഴുതാതിരിക്കുകയോ ചെയ്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിൽ ആറ് ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ തെറ്റിയെന്നും നാല് ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തിയില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. ഇതിന് പിന്നാലെയാണ് 10 ചോദ്യങ്ങളും ഒഴിവാക്കിയതെന്നാണ് എസ്ഐടിയുടെ പ്രാഥമിക നിഗമനം.
ഒന്നാം റാങ്ക് ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ നിലവിൽ കേസ് നിലനിൽക്കില്ലെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. വിഷയം വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.
അതേസമയം, കെ.എ.എസ് ഉൾപ്പെടെയുള്ള വിവിധ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളും എസ്ഐടി പരിശോധിക്കും. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ ആവശ്യമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.