വിജയ്‌യുടെ അമ്മയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം: തമിഴ്‌നാട് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനെതിരെ കടുത്ത പ്രതിഷേധം
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് നൈനാർ നാഗേന്ദ്രനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ നടന്ന 'അപ്പ' പരിഹാസത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്.
സംഭവത്തെ തുടർന്ന് നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ച ബി.ജെ.പി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ ഒരു അഭിഭാഷക സംസ്ഥാന ഡി.ജി.പിക്ക് ഓൺലൈനായി പരാതി നൽകി. ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
വിജയ്‌യുടെ അമ്മയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ നൈനാർ നാഗേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്ന് വി.സി.കെ (VCK) നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ പാലിക്കേണ്ട യാതൊരു സംസ്കാരവുമില്ലാത്ത പ്രതികരണമാണ് ഉണ്ടായതെന്ന് രാജ്‌മോഹൻ വിമർശിച്ചു. അതേസമയം, സ്വന്തം പാർട്ടി നേതാവിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തി. നൈനാറിന്റെ വാക്കുകൾ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ അംഗീകരിക്കാനാകില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.