‘വന്ദേമാതരം വിവാദം യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി തന്ത്രം’; കെ.സി. വേണുഗോപാൽ
കൊല്ലം: എ.ഐ.സി.സി. ആസ്ഥാനത്തെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിക്കൊണ്ടുവരുന്ന വിവാദം രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പി.എ.സി. ചെയർമാനും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷാക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതും അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഭൂമിയിലേക്ക് ചൈന നടത്തുന്ന കടന്നുകയറ്റത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുമാണ് രാജ്യത്ത് ചർച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങളെന്ന് വേണുഗോപാൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പരാജയങ്ങളിൽനിന്നും അഴിമതി ആരോപണങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ജാതീയവും വർഗീയവുമായ വികാരങ്ങളിലേക്ക് ജനങ്ങളെ നയിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളിൽ മാധ്യമങ്ങളും ജനങ്ങളും വീണുപോകരുതെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ ജനകീയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്ന വിവാദങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നത് ജനാധിപത്യ ചർച്ചകളെ ദുർബലപ്പെടുത്തുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷത്തെ ബിജെപി ഭരണത്തിനിടെ അഴിമതിയിലൂടെ സമാഹരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾക്ക് പണമൊഴുക്കി ജനവിധി അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. കരുനാഗപ്പള്ളി പോലുള്ള പ്രത്യേക ‘സ്റ്റാർ മണ്ഡലങ്ങളിൽ’ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിജയിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ജനങ്ങൾ അത് നിരസിച്ചു. പണംകൊണ്ട് ജനാധിപത്യത്തെ വിലയ്ക്കെടുക്കാനാകില്ലെന്നതിന്റെ തെളിവാണിതെന്നും വേണുഗോപാൽ പറഞ്ഞു.
കെ.പി.സി.സി. പുനഃസംഘടന ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങളിൽ പാർട്ടി ഉചിതമായ സമയത്ത് കൃത്യമായ തീരുമാനമെടുക്കും. ഇത്തരം വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് യഥാർഥ ജനകീയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങൾ ആരും നടത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കപട ദേശീയതയുടെ മറവിൽ യഥാർഥ പരാജയങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ജനപക്ഷ പോരാട്ടങ്ങളുമായി കോൺഗ്രസ് ശക്തമായി മുന്നോട്ടുപോകുമെന്ന് വേണുഗോപാൽ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് വേണുഗോപാൽ
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു. സിപിഐഎമ്മിന് ഇനി എളുപ്പത്തിൽ തിരിച്ചുവരാൻ കഴിയാത്ത തരത്തിലുള്ള രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നതെന്നും അടുത്ത 25 വർഷത്തേക്ക് യുഡിഎഫിന് കേരളം ഭരിക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനങ്ങളുടെ പ്രതീക്ഷകളും രാഷ്ട്രീയ മാറ്റത്തിനുള്ള ആഗ്രഹവും യുഡിഎഫിന് അനുകൂലമായി മാറുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൂടുതൽ ശക്തമായ ജനകീയ ഇടപെടലുകളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.