‘അംബേദ്കറെ അപമാനിച്ചവർ കോൺഗ്രസിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്നു’; അമിത് ഷായെ പരിഹസിച്ച് ജയ്റാം രമേശ്
ന്യൂഡൽഹി: വന്ദേമാതരം വിഷയത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. കോൺഗ്രസിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന അമിത് ഷാ, യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ജയ്റാം രമേശ് ആരോപിച്ചു.
ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചയാളും ആർ.എസ്.എസ്. ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടിച്ചിരുന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നയാളുമാണ് കോൺഗ്രസിനോട് മാപ്പ് ആവശ്യപ്പെടുന്നതെന്ന് ജയ്റാം രമേശ് പരിഹസിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു വിമർശനം.
“2024 ഡിസംബർ 17ന് രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച വ്യക്തിയാണ് അമിത് ഷാ. 2002 ജനുവരി വരെ സ്വന്തം പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് രാജ്യത്തിന്റെ ത്രിവർണപതാക ഉയർത്താൻ പോലും മടിച്ചിരുന്ന പ്രത്യയശാസ്ത്രത്തിൽനിന്നാണ് അദ്ദേഹം വരുന്നത്”, ജയ്റാം രമേശ് ആരോപിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഡൽഹി പോലീസ് നടത്തിയ നടപടികൾക്കും അമിത് ഷായെ ഉത്തരവാദിയാക്കി അദ്ദേഹം വിമർശിച്ചു. രാജ്യത്തെ യഥാർഥ പ്രശ്നങ്ങളെ നേരിടുന്നതിൽ അമിത് ഷായും അദ്ദേഹത്തിന്റെ ‘യജമാനനും’ നേരിട്ട പരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോഴത്തെ മാപ്പപേക്ഷാ വിവാദമെന്നും ജയ്റാം രമേശ് പറഞ്ഞു.
ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തത്. ആദ്യ രണ്ട് ചരണങ്ങൾക്കുശേഷവും ഗാനം തുടർന്നപ്പോൾ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെട്ടിരുന്നു. ഗാനം നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും പൂർണമായി ആലപിച്ച ശേഷമാണ് അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
സോണിയ ഗാന്ധി ഗാനം നിർത്താൻ ആവശ്യപ്പെട്ടുവെന്നതിനെ മുൻനിർത്തിയാണ് അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചത്. “140 കോടി ജനങ്ങൾ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ചെയ്ത ഈ പാപത്തിന് രാജ്യത്തെ ജനങ്ങൾ മാപ്പ് നൽകില്ല. വന്ദേമാതരം അപൂർണമായി അവസാനിപ്പിക്കുന്നത് ആർക്കെങ്കിലും സ്വപ്നം കാണാനാകുമോ?” എന്നായിരുന്നു അമിത് ഷായുടെ പരാമർശം.
കോൺഗ്രസ് ഇക്കാര്യത്തിൽ രാജ്യത്തോടും ബങ്കിംചന്ദ്ര ചട്ടോപാധ്യായുടെ അനശ്വര സ്മരണയോടും മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജയ്റാം രമേശിന്റെ ശക്തമായ പ്രതികരണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.