ജിജോ ജോണിനെതിരായ സൈബർ ആക്രമണം: ‘വെച്ചുപൊറുപ്പിക്കില്ല’; കുറ്റക്കാർക്കെതിരെ കർശന നടപടി — മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആർക്കെതിരെയായാലും നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജിജോ ജോൺ പുത്തേഴത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. മരിച്ചുപോയ ഒരു മാധ്യമപ്രവർത്തകനെതിരെയെന്നല്ല, ഏതൊരു മനുഷ്യനെതിരെയും സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തീരാക്കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളിൽ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെക്കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെക്കുറിച്ചാണ് പറയുന്നത്?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ജിജോ ജോൺ മുൻകാലങ്ങളിൽ നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഇപ്പോഴത്തെ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന്റെ കർത്തവ്യനിർവഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം പ്രസ് ക്ലബ്ബും ജിജോ ജോണിന്റെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ആർക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല” എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.