ജന്തർ മന്തറിൽ ശാന്തത; വൻ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക്, മെട്രോ സ്റ്റേഷനുകൾ തുറന്നു
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപി നടത്തിവന്ന സമരം അവസാനിച്ചതോടെ രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങി. ജന്തർ മന്തറിലെ സമരവേദി പൂർണ്ണമായും പൊളിച്ചുനീക്കുകയും ഡൽഹിയിലെ മെട്രോ സ്റ്റേഷൻ പ്രവർത്തനങ്ങൾ സാധാരണ നിലയിലാവുകയും ചെയ്തു. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകും. അതേസമയം, വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു. വിഷയത്തിൽ നാളെ പാർലമെന്റിൽ പ്രതിഷേധമുയർത്തും. കൂടാതെ, ധർമേന്ദ്ര പ്രധാന്റെ രാജിയെ തുടർന്ന് പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിലൂടെ കടുത്ത വ്യവസ്ഥകളാണ് കേന്ദ്രം കൊണ്ടുവരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ ചരിത്രപരമായ ഒരു വിജയമാണ് കോക്രോച്ച് ജനതാ പാർട്ടി സ്വന്തമാക്കിയത്. ജൂലൈ 20-ലെ ലാത്തിച്ചാർജ്ജിനും സർക്കാരിന്റെ കടുത്ത നിലപാടുകൾക്കും മുന്നിൽ പതറാതെ സിജെപി ഉറച്ചുനിന്നതോടെയാണ് ധർമേന്ദ്ര പ്രധാന് രാജി സമർപ്പിക്കേണ്ടി വന്നത്. ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിൽ നിന്ന് ഓൺലൈൻ കൂട്ടായ്മയായി രൂപപ്പെട്ട CJP ഏറ്റെടുത്ത ആദ്യ വിഷയം തന്നെ വിജയത്തിലെത്തിയതോടെ, അവരുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യത്തെ യുവജനങ്ങൾ.
ഈ സമരം ഒരു തുടക്കം മാത്രമാണെന്നും വീണത് ആദ്യ വിക്കറ്റ് മാത്രമാണെന്നും CJP നേതാവ് അഭിജിത്ത് ദീപ്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്ത് മൂന്നിൽ രണ്ട് വരുന്ന യുവജനങ്ങൾ നേരിടുന്ന തൊഴില്ലായ്മയും ലക്ഷക്കണക്കിന് വരുന്ന ഒഴിവുകൾ നികത്താത്തതുമടക്കമുള്ള ഗുരുതര പ്രശ്നങ്ങളും, E 20 പെട്രോളിനെ ചൊല്ലി ഉയർന്നുവരുന്ന അമർഷവുമെല്ലാം മുന്നിൽ കണ്ടുകൊണ്ട് അടുത്ത പോരാട്ടങ്ങൾക്ക് തുടക്കമിടാനാണ് CJP ലക്ഷ്യമിടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.