"പ്രധാനമന്ത്രിക്ക് ഇപ്പോൾ രാത്രി ഉറക്കമില്ല, വിദേശനേതാക്കളെ കെട്ടിപ്പിടിച്ചതുകൊണ്ട് മാത്രം വിദേശനയമാകില്ല": മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോൾ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ മാവ്‌ലങ്കാർ ഹാളിൽ നടന്ന 'രചനാത്മക് കോൺഗ്രസ്' ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനേതാക്കളെ കെട്ടിപ്പിടിക്കുന്നത് കൊണ്ടുമാത്രം രാജ്യത്തിന്റെ വിദേശനയവും നിലപാടും ശരിയാകില്ലെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. വേദിയിലുണ്ടായിരുന്ന ഒരാളെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രിയുടെ ശൈലിയെ അനുകരിച്ച അദ്ദേഹം, ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.
ബി.ജെ.പി ചാണക്യനെന്നും സർദാർ പട്ടേലെന്നും വിശേഷിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ പോയി മറഞ്ഞുവെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കഴിഞ്ഞ 20 ദിവസത്തോളമായി അദ്ദേഹത്തിന് പാർലമെന്റിൽ വരാൻ കഴിഞ്ഞിട്ടില്ലെന്നും, ബി.ജെ.പി ഇതാദ്യമായാണ് ഇന്ത്യയുടെ യഥാർത്ഥ വികാരം അനുഭവിച്ചറിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ സ്വന്തം ശബ്ദവും നിലപാടുകളും ഉച്ചത്തിൽ ഉയർത്താൻ തുടങ്ങിയതോടെ ജനങ്ങൾക്ക് മേൽ ഭരണം അടിച്ചേൽപ്പിക്കാനാകാതെ ബി.ജെ.പി സർക്കാർ വലിയ പ്രതിസന്ധിയിലാണ്.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഏത് വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് രാഹുൽ പ്രതികരിച്ചു. പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടത് ആരാണെന്നാണ് അറിയേണ്ടത്. ഈ ഉത്തരവിട്ടത് അമിത് ഷായാണെങ്കിൽ അദ്ദേഹം ഉടൻ രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.