സി.പി.ഐക്ക് തിരിച്ചടി: ഡല്‍ഹിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി, മുൻകൂർ തുക തിരിച്ചു നൽകി റെയിൽവേ; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടത്താനിരുന്ന പടുകൂറ്റൻ 'ഡൽഹി ചലോ' പ്രതിഷേധ റാലിക്ക് മുന്നോടിയായി സി.പി.ഐ ബുക്ക് ചെയ്തിരുന്ന പ്രത്യേക ട്രെയിനുകൾ റെയിൽവേ അപ്രതീക്ഷിതമായി റദ്ദാക്കി. സമരത്തിനായി പാർട്ടി മുൻകൂറായി കെട്ടിവെച്ച 10 ലക്ഷം രൂപയുടെ അഡ്വാൻസ് തുക റെയിൽവേ തിരിച്ചയക്കുകയും ചെയ്തു. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. സാധാരണ ട്രെയിനുകളിലെ കടുത്ത തിരക്ക് കാരണം പ്രവർത്തകരുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ മുൻകൂട്ടി തുക നൽകി നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റെയിൽവേയുടെ ഈ നടപടി സി.പി.ഐ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് മാത്രം 20 ബോഗികളിലായി 1400-ലധികം കർഷക-തൊഴിലാളി സംഘടനാ പ്രതിനിധികളെയും വോളന്റിയർമാരെയും ഡൽഹിയിലെത്തിക്കാനായിരുന്നു പാർട്ടി ലക്ഷ്യമിട്ടിരുന്നത്. ഓഗസ്റ്റ് 29-ന് തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 31-ന് ഡൽഹിയിലെത്തുന്ന രീതിയിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. 18 തേർഡ് ക്ലാസ് എസി കമ്പാർട്ട്‌മെന്റുകളും 2 നോൺ എസി ബോഗികളുമുള്ള ഈ ട്രെയിനിന് പുറമെ, തമിഴ്‌നാട്ടിൽ നിന്നുള്ള പ്രവർത്തകർക്കായി ബുക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ട്രെയിനുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. റെയിൽവേയെ ഉപയോഗിച്ച് സമരം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണിതെന്നാണ് സി.പി.ഐ ആരോപിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.