വനിതാ ചാംപ്യൻസ് ട്രോഫി ഇന്ത്യയിലേക്ക്; 2027ൽ ചരിത്ര ടൂർണമെന്റ്
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പ്രഥമ വനിതാ ചാംപ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ശ്രീലങ്കയിൽ നടത്താനിരുന്ന ടൂർണമെന്റിന്റെ വേദി മാറ്റിയാണ് ഇന്ത്യയെ ഐസിസി പകരക്കാരായി തെരഞ്ഞെടുത്തത്.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ ഭരണപരമായ വീഴ്ചകളും ഐസിസിയുടെ വാർഷിക സമ്മേളനത്തിൽ നിർദേശിച്ച ഭരണഘടനാപരമായ മാറ്റങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കുന്നതിലുണ്ടായ കാലതാമസവുമാണ് വേദി മാറ്റാനുള്ള പ്രധാന കാരണങ്ങൾ. തുടർന്ന് ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് ഇന്ത്യയെ പുതിയ വേദിയായി തീരുമാനിച്ചത്.
2027 ഫെബ്രുവരി 14 മുതൽ 28 വരെയാണ് വനിതാ ചാംപ്യൻസ് ട്രോഫി നടക്കുക. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ (ബ്രാബോൺ) സ്റ്റേഡിയവും വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയവുമാണ് മത്സരങ്ങളുടെ വേദികൾ.
ആറ് ടീമുകൾ പങ്കെടുക്കുന്ന ടി20 ഫോർമാറ്റിലാണ് ടൂർണമെന്റ്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് ചാംപ്യൻസ് ട്രോഫിയിൽ മാറ്റുരയ്ക്കുക. റൗണ്ട് റോബിൻ രീതിയിലായിരിക്കും പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങൾ. ഫെബ്രുവരി 28നാണ് ഫൈനൽ.
കഴിഞ്ഞ വർഷം സ്വന്തം മണ്ണിൽ നടന്ന വനിതാ ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഐസിസി ടൂർണമെന്റിന് കൂടി ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് ഇന്ത്യയെ തേടിയെത്തുന്നത്.
പുരുഷ ക്രിക്കറ്റിൽ നേരത്തെ തന്നെ ചാംപ്യൻസ് ട്രോഫി സംഘടിപ്പിച്ചുവരുന്നുണ്ടെങ്കിലും വനിതകൾക്കായി ആദ്യമായാണ് ഐസിസി ചാംപ്യൻസ് ട്രോഫി നടത്തുന്നത്. വനിതാ ക്രിക്കറ്റിന് കൂടുതൽ കരുത്തും ആഗോള പ്രചാരവും നൽകാൻ ടൂർണമെന്റ് സഹായിക്കുമെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.