ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയുടെ പോരാട്ടവീര്യം; ശക്തരായ ചൈനയെ 2-2ന് സമനിലയിൽ തളച്ചു
ആംസ്റ്റൽവീൻ: വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശക്തരായ ചൈനയെ 2-2ന് സമനിലയിൽ തളച്ച് ഇന്ത്യ. ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ, പരിശീലകൻ ഷൂർദ് മറൈനിന്റെ കീഴിൽ നടത്തിയ വിദേശ പരിശീലനത്തിന്റെ മികവ് കളിക്കളത്തിൽ പ്രകടമാക്കി.
ഇന്ത്യയ്ക്കായി പരിചയസമ്പന്നയായ നവ്‌നീത് കൗറും ദീപികയും ഗോളുകൾ നേടി. ചൈനയ്ക്കായി സാങ് യിങ്ങും മാ നിങും ലക്ഷ്യം കണ്ടു. സമനിലയോടെ പൂൾ ഡിയിൽ ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ നവ്‌നീത് കൗറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. നേഹയുടെ പാസിൽ നിന്ന് മികച്ച ഫ്ലിക്കിലൂടെ നവ്‌നീത് പന്ത് ചൈനീസ് വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ അധികം വൈകാതെ ചൈന തിരിച്ചടിച്ചു. 15-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ 1-1 ആയി.
രണ്ടാം ക്വാർട്ടറിൽ ഇന്ത്യ വീണ്ടും ലീഡ് നേടി. പെനാൽറ്റി കോർണറിൽ നിന്ന് ദീപികയാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. എന്നാൽ ഇന്ത്യയുടെ ലീഡിന് അധികം ആയുസുണ്ടായില്ല.
39-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ മാ നിങ് ചൈനയ്ക്കായി സമനില ഗോൾ നേടി. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ചൈനയ്ക്ക് കൂടുതൽ പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. ഒടുവിൽ മത്സരം 2-2ന് അവസാനിച്ചു.
ചൈനയ്ക്കെതിരെ നേടിയ സമനിലയോടെ പൂൾ ഡിയിൽ ഇന്ത്യയ്ക്ക് ഒരു പോയിന്റായി. ഇന്ത്യക്കും ചൈനയ്ക്കും പുറമെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലെ മറ്റ് ടീമുകൾ. നേരത്തെ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചിരുന്നു.
ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലോകകപ്പ് പോരാട്ടത്തിൽ തുടർന്നും മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറാനാണ് ഇന്ത്യൻ വനിതകളുടെ ലക്ഷ്യം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.