15-ാം വയസിൽ ചരിത്രം തിരുത്തി വൈഭവ്; ദുലീപ് ട്രോഫിയിൽ 57 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു
ബെംഗളൂരു: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന പതിവ് തുടരുകയാണ് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അർധസെഞ്ചുറി നേടിയ വൈഭവ് 57 വർഷം പഴക്കമുള്ള റെക്കോർഡാണ് സ്വന്തം പേരിലാക്കിയത്.
തുടക്കം മുതൽ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത വൈഭവ് 42 പന്തുകളിൽ മൂന്ന് സിക്‌സറുകളും അഞ്ച് ഫോറുകളും സഹിതമാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. 15 വയസും 157 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയതോടെ ദുലീപ് ട്രോഫി ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമായി.
1969ൽ 16 വയസും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്. 16 വയസും 307 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ പിയൂഷ് ചൗളയാണ് പട്ടികയിൽ മൂന്നാമത്.
റെക്കോർഡ് നേട്ടം സ്വന്തമാക്കിയെങ്കിലും സെഞ്ചുറിക്ക് എട്ട് റൺസ് അകലെ പുറത്തായത് വൈഭവിന് നിരാശയായി. 81 പന്തുകളിൽ 92 റൺസെടുത്താണ് താരം മടങ്ങിയത്. സെഞ്ചുറി നേടിയിരുന്നെങ്കിൽ ദുലീപ് ട്രോഫിയിൽ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡും വൈഭവിന് മറികടക്കാമായിരുന്നു.
അർധസെഞ്ചുറി നേട്ടത്തിന് പുറമെ മത്സരത്തിന്റെ ഒന്നാം ദിനം ഈസ്റ്റ് സോണിനെ നയിക്കാനുള്ള അവസരവും വൈഭവിന് ലഭിച്ചു. കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ക്യാപ്റ്റൻ ഇഷാൻ കിഷൻ മൈതാനം വിട്ടതോടെയാണ് ഏകദേശം ഒരു മണിക്കൂറോളം വൈഭവ് ടീമിന്റെ താൽക്കാലിക നായകനായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സെൻട്രൽ സോണിനെ 266 റൺസിന് ഈസ്റ്റ് സോൺ ഓൾഔട്ടാക്കി. മുകേഷ് കുമാർ, അഭിജിത് സർക്കാർ, മുഹമ്മദ് ഷമി, മുഹമ്മദ് കൗനൈൻ ഖുറൈഷി എന്നിവരുടെ മികച്ച ബൗളിങ് പ്രകടനമാണ് സെൻട്രൽ സോണിനെ പിടിച്ചുകെട്ടിയത്. വൈഭവ് സൂര്യവംശിയുടെയും അഭിമന്യു ഈശ്വരന്റെയും ബാറ്റിങ് മികവിൽ ഈസ്റ്റ് സോൺ മത്സരത്തിൽ ശക്തമായ നിലയിലാണ് മുന്നേറുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.