ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇതിൽ ആവശ്യമായ നിയമസാധ്യതകൾ പരിശോധിച്ച് ഏതുതരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കും. സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷണ പരിധിയിൽ ഉണ്ടാകുമെന്നാണ് സൂചന.
വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരും സ്പോൺസറും തമ്മിൽ അവിശുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. വിഷയം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കായിക വകുപ്പിന്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം, സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും അനാവശ്യമായി ഇടപെട്ടിട്ടില്ലെന്നുമുള്ള നിലപാടിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനും സ്പോൺസറും ഉറച്ചുനിൽക്കുമ്പോഴും, ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റേഡിയം കൈമാറാൻ നിർദ്ദേശം നൽകിയതെന്നതിന്റെ തെളിവുകൾ പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.