നടി തൃഷയ്‌ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശം: ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്ക് ഒരു പ്രശസ്ത തമിഴ് നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ലൈംഗികാധിക്ഷേപകരവും ദ്വയാര്‍ത്ഥപ്രയോഗം നിറഞ്ഞതുമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നടി തൃഷയ്ക്കെതിരായ ഈ പ്രസ്താവന തമിഴ്നാട് രാഷ്ട്രീയത്തില്‍ കടുത്ത പോരാട്ടത്തിനാണ് വഴിതുറന്നിരിക്കുന്നത്. കാവേരി വിഷയവുമായി ബന്ധപ്പെട്ട് വിജയ് സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉദയനിധിക്കെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ടി.വി.കെ.യുടെ തീരുമാനം.
ഉദയനിധിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ടി.വി.കെ. ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് ടി.വി.കെ.യുടെ ആവശ്യം. കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ തുടങ്ങിയവരും ഉദയനിധിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. തമിഴ്നാട്ടിലെ നിരവധി ഭരണ-പ്രതിപക്ഷ നേതാക്കളും മന്ത്രിമാരും വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
വാദങ്ങള്‍ തള്ളി ഡി.എം.കെ; രാഷ്ട്രീയ നീക്കമെന്ന് ആരോപണം
അതേസമയം, പ്രസംഗത്തില്‍ നടി തൃഷയുടെ പേര് ഉദയനിധി പരാമര്‍ശിച്ചിട്ടേയില്ലെന്നാണ് ഡി.എം.കെ. ഐ.ടി. വിങ്ങിന്റെ വിശദീകരണം. നാളെ തമിഴ്നാട് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഈ വിഷയം കത്തിപ്പടരുന്നത്. കാവേരി വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും സഭാ സമ്മേളനത്തില്‍ നിന്ന് ഉദയനിധിയെ മാറ്റിനിര്‍ത്താനും ടി.വി.കെ. നടത്തുന്ന കൃത്രിമ രാഷ്ട്രീയ നീക്കമാണിതെന്ന് മുന്‍ മന്ത്രി ടി.ആര്‍.ബി. രാജ ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.