ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് വിജയ്: പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു
തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചതായി മുഖ്യമന്ത്രി വിജയ് അറിയിച്ചു. താൻ എന്നും കർഷകർക്കൊപ്പമാണെന്നും, തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരന്തൂരിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പൂർണമായും പിൻവാങ്ങിയതായി അദ്ദേഹം അറിയിച്ചു.
ചെന്നൈയിൽ നിന്ന് 70 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ പുതിയ വിമാനത്താവളം നിർമിക്കാൻ മുൻ ഡിഎംകെ സർക്കാരാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഏക്കറുകണക്കിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെയും പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടിയും പ്രദേശവാസികളും കർഷകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ടിവികെ രൂപവത്കരണത്തിന് പിന്നാലെ വിജയും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വികസനം ആവശ്യമാണെങ്കിലും അത് കർഷകരുടെ ക്ഷേമത്തെ ബലികഴിച്ചുകൊണ്ടാകരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
2025-ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതിനെ തുടർന്ന് ഡിഎംകെ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയതാണ് ജനരോഷം കടുക്കാൻ കാരണമായത്. കർഷകരുടെയും നാട്ടുകാരുടെയും സമരം ശക്തമായി തുടരുന്നതിനിടയിലാണ് പദ്ധതി പൂർണമായി ഉപേക്ഷിച്ചുകൊണ്ടുള്ള പുതിയ സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.