Logo
Mon, Aug 24, 2026 • 08:16 PM
LIVE TV
Watch

No business videos available

No Middle East videos available

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന്ന് റവന്യൂ മന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 24, 2026
1 min read
SHARE:
SAVE: Login to save

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ ഉടൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. ഓണത്തിന് ശേഷം കമ്മിറ്റി രൂപീകരണ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഏതൊക്കെ പുതിയ ജില്ലകൾ രൂപീകരിക്കണമെന്നത് കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം ദശാബ്ദങ്ങളായി നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ എംഎൽഎ ആവശ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സെൻസസ് നടപടികൾ 2027 വരെ നീളുന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിർത്തികളിൽ മാറ്റം വരുത്തുന്നതിന് നിലവിൽ നിയന്ത്രണമുണ്ട്. എന്നാൽ പുതിയ ജില്ലകളുടെ രൂപീകരണം സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിക്കുന്നതിന് തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.

ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിഗണന അർഹിക്കുന്ന ജില്ല മലപ്പുറമാണെന്ന് എ.പി. അനിൽകുമാർ പറഞ്ഞു. 16 നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം വിഭജനത്തിന് അർഹതപ്പെട്ട ജില്ലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“മലപ്പുറത്തുകാരൻ എന്ന നിലയിലും റവന്യൂ മന്ത്രി എന്ന നിലയിലും ഈ ആവശ്യത്തോട് യോജിപ്പുണ്ട്”, മന്ത്രി പറഞ്ഞു. മലപ്പുറത്തിന് നിലവിൽ വിവേചനം നേരിടുന്നുവെന്ന് പറയേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജില്ലാ പുനഃസംഘടന നടക്കുമ്പോൾ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് ബോർഡ് ഭേദഗതിയിൽ കേന്ദ്ര സർക്കാരിന്റെ നടപടി തെറ്റാണെന്നും മന്ത്രി വിമർശിച്ചു. വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. “ദേവസ്വം ബോർഡുകളിൽ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തുമോ?” എന്നും മന്ത്രി ചോദിച്ചു.

ബിജെപി ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ വിവിധ ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നത് സ്വാഭാവിക നടപടിയാണെന്നും അതിനെ വഖഫ് നിയമവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

സിപിഎം സംഘടിപ്പിക്കുന്ന വഖഫ് സെമിനാർ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടെ തിരുത്തലാണ് ഇപ്പോഴത്തെ സെമിനാറെന്നും അദ്ദേഹം വിമർശിച്ചു.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10