ഗില്ലിനെ മറികടന്നു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി റിഷഭ് പന്ത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് വിക്കറ്റ് കീപ്പര്‍ ബാറ്റർ റിഷഭ് പന്ത് സ്വന്തമാക്കി. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് പന്ത് റൺവേട്ടയിൽ ഒന്നാമതെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ 39 റൺസും രണ്ടാം ഇന്നിംഗ്സിൽ 69 പന്തില്‍ 66 റണ്‍സും റിഷഭ് നേടിയിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി കളിച്ച 41 മത്സരങ്ങളിലെ 73 ഇന്നിംഗ്സുകളിൽ നിന്ന് 2,885 റണ്‍സ് പന്തിന്റെ അക്കൗണ്ടിലായി.
ഗാലെ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലും തിളങ്ങാനാവാതെ പോയ ശുഭ്മാൻ ഗിൽ (ഒന്നാം ഇന്നിംഗ്സിൽ 16, രണ്ടാം ഇന്നിംഗ്സിൽ 8) പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 41 മത്സരങ്ങളിൽ നിന്ന് 2,867 റൺസാണ് ഗില്ലിന്‍റെ നേട്ടം. രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, വിരാട് കോലി എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ പന്തിനും ഗില്ലിനും പിന്നിലുള്ള മറ്റ് താരങ്ങൾ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇംഗ്ലണ്ട് മുൻ നായകൻ ജോ റൂട്ടിന്റെ (77 മത്സരങ്ങളിൽ നിന്ന് 6,651 റൺസ്) പേരിലാണ്. 4,679 റൺസുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാനെതിരെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലൂടെ WTC-യിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന അപൂർവ്വ റെക്കോർഡിലെത്താനും റൂട്ടിന് മുന്നിൽ അവസരമുണ്ട്.
റൺവേട്ടയിൽ ഒന്നാമതെത്തിയതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗാലെയിൽ ഇന്നലെ റിഷഭ് പന്ത് സ്വന്തമാക്കി. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ് പന്ത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.