'എന്തു ധൈര്യത്തിലാണ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നത്'?; ഡല്‍ഹി, ജെ.എന്‍.യു യൂണിവേഴ്‌സിറ്റികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി
വിദ്യാർത്ഥികൾ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കരുതെന്ന ഡൽഹി യൂണിവേഴ്‌സിറ്റിയുടെയും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെയും നിർദ്ദേശത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ കൂടിച്ചേരലുകളുടെ ഭാഗമാകരുതെന്ന് കാട്ടി കഴിഞ്ഞദിവസമാണ് ഇരു സർവ്വകലാശാലകളും വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയത്. ഇതിനെതിരെ എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. വിദ്യാർത്ഥികൾ ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നതിനെതിരെ ഭീഷണി മുഴക്കാൻ എന്തു ധൈര്യമാണ് മാനേജ്‌മെന്റിനുള്ളതെന്ന് ചോദിച്ച അദ്ദേഹം, സമയം വരുമ്പോൾ ഇതിന് മറുപടി പറയേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
ജന്തർ മന്തറിൽ നടക്കുന്ന 'നിയമവിരുദ്ധമായ' കൂടിച്ചേരലുകളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നത് നിയമനടപടികൾക്ക് ഇടയാക്കുമെന്നായിരുന്നു ഡൽഹി യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ സർക്കുലറിലെ പ്രധാന മുന്നറിയിപ്പ്. ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയിലെ അക്കാദമിക്, പ്രൊഫഷണൽ അവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
സമാനമായ രീതിയിൽ ജെ.എൻ.യു ഭരണകൂടവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജന്തർ മന്തറിലെ സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലാത്തപക്ഷം കർശനമായ അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു. ഇതിനുപുറമെ, സോഷ്യൽ മീഡിയ ഉപയോഗത്തിൽ വിദ്യാർത്ഥികൾ ഉത്തരവാദിത്തം കാണിക്കണമെന്നും, തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ നിയമനടപടിയുണ്ടാകുമെന്നും സർവ്വകലാശാല വ്യക്തമാക്കി. എന്നാൽ, വിദ്യാർത്ഥികളുടെ സ്വതന്ത്രമായ ശബ്ദത്തെ ഭയപ്പെടുത്തി അടിച്ചമർത്താനാണ് സർവ്വകലാശാലകളുടെ ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.