"വാക്കുകൾ കൊണ്ട് ലോകം തീർത്ത എഴുത്തുകാരൻ; സക്കറിയയുടെ ജീവിതം ഡോക്യുമെന്ററിയായി
അക്ഷരങ്ങളിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രതിഭാധനൻ സഖറിയയുടെ എഴുത്തനുഭവങ്ങളും ജീവിതവും ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച് ഷൈനി ബെഞ്ചമിൻ. പോയ കാലത്തിന്റെ അനുഭവതീക്ഷ്ണമായ ജിവിതയാത്ര ഒരു ഡോക്യുമെന്ററിയുടെ ഫ്രെയിമിൽ കഥ പറഞ്ഞു പോകുന്ന പുതുമയും ദൃശ്യാവിഷ്‌കാരത്തിന്റെ ഭംഗിയും മനോഹാരിത നിറഞ്ഞ അനുഭവമായിരുന്നു തിരുവനന്തപുരം കൈരളി തിയേറ്ററിൽ സഖറിയ ഡോക്യുമെന്ററി കണ്ടവരുടെ മനസിൽ നിറഞ്ഞത്.
കോട്ടയം ജില്ലയിലെ ഉരുളിക്കുന്നത്ത് നിന്ന് ആരംഭിച്ച സഖറിയയുടെ ജീവിതത്തോടൊപ്പം ക്യാമറയുമായി ഷൈനി ബെഞ്ചമിനും ഒപ്പം സഞ്ചരിക്കുകയായിരുന്നു. പിന്നീട് താൻ പഠിച്ച വിദ്യാലയത്തിലെ അനുഭവപാഠങ്ങളും ഉപരിപഠനത്തിനായി മൈസൂരിലെ കോളേജ് ക്യാമ്പസിൽ പിന്നിട്ട ദിവസങ്ങളും സഖറിയ അവതാരകനോട് വിശദീകരിക്കുന്നതും ചിത്രീകരിച്ചിരുക്കുന്നത് വേറിട്ട ദൃശ്യാനുഭവമായി. വർഷങ്ങളോളം തന്റെ കർമ്മ മണ്ഡലമായ ഡൽഹിയിലെ ജീവിതവും അനുഭവങ്ങളും പുതുമയുടെ ക്യാൻവാസിലായിരുന്നു ചിത്രീകരിച്ചത്.
സാഹിത്യ ജീവിതത്തിന് സമാരംഭം കുറിച്ച ഉണ്ണി എന്ന കുട്ടിയിലൂടെ കഥ പറഞ്ഞ് മലയാളത്തെ വിസ്മയിപ്പിച്ച സഖറിയയുടെ എഴുത്തിന്റെ കഥ, ദൃശ്യഭംഗിയോടെ ഷൈനി ബെഞ്ചമിൻ പറഞ്ഞു പോയപ്പോൾ ഒരു ഡോക്യുമെന്ററിക്കപ്പുറം, സഖറിയയുടെ പച്ചയായ ജീവിതം തന്നെയായിരുന്നു അത്.
യാത്രയെ എന്നും ഇഷ്ടപ്പെട്ടിരുന്ന സഖറിയ തന്റെ വിദേശത്തെയും സ്വദേശത്തെയും യാത്രയുടെ അനുഭവങ്ങൾ പല പുസ്തകങ്ങളിലായി പങ്കുവച്ചതും ഈ ദൃശ്യചിത്രത്തെ സമ്പന്നമാക്കുന്നു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് കഥകളുടെ എഴുത്തച്ഛനാണ് സഖറിയ. എസ്.കെ. പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിന് ശേഷം സഖറിയയും ഈ മേഖലയിൽ അടയാളം തീർക്കുകയായിരുന്നു. ആ അനുഭവങ്ങളും കഥകളായി പറഞ്ഞപ്പോൾ പല നാടിന്റെയും സംസ്‌കാരവും ചരിത്രവും ജീവിതവും ഒരു പാഠപുസ്തകമായി മാറുന്നു. സഖറിയയുടെ ജീവിതവും കുടുംബവും എല്ലാം ഈ ഡോക്യുമെന്ററിയിൽ ഷൈനി ബെഞ്ചമിൻ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സഖറിയെ അറിയുന്നവർക്കും അറിയാത്തവർക്കും ഈ ആവിഷ്‌കാരം കാലത്തിനുമപ്പുറം ദൃശ്യബിംബമായി എന്നും നിലനിൽക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.