‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ എംഡിഎംഎയും’; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായ സംഭവത്തിൽ ജോയ് മാത്യുവിന്റെ പരിഹാസം
കൊച്ചി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായ സംഭവത്തിൽ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തൊടുപുഴയിലെ സംഭവത്തെ പരാമർശിച്ച് ഫെയ്സ്ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്.
“ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ എംഡിഎംഎയുമായി നിൽക്കും തൊടുപുഴ സഖാക്കളെ കാണുമ്പോൾ ഇടുക്കി ഗോൾഡ് ഒക്കെ എന്ത്?” എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, അർഷിദ്, ആഷിഖ്, നിയാൻ എന്നിവരാണ് ലഹരിമരുന്നുമായി പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് തെക്കുംഭാഗത്ത് നിന്ന് രണ്ട് വാഹനങ്ങളിലായി എത്തിയ നാലുപേരെ പൊലീസ് പിടികൂടിയത്.
അർഷിദിനെ നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് പിടികൂടിയിരുന്നു. അന്ന് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന അളവിലുള്ള ലഹരിമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം.
ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നയാളാണ്. ഡിവൈഎഫ്ഐ ഭാരവാഹിയെന്ന നിലയിൽ ലഹരിക്കെതിരെ നടത്തിയ ജാഥകളിലും ഷിയാസ് പങ്കെടുത്തിരുന്നു. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സജീവമായി നിന്നിരുന്ന നേതാവ് തന്നെ ലഹരിക്കേസിൽ പിടിയിലായത് വിവാദത്തിന് കാരണമായിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പിടിയിലായവരിൽ നിന്ന് കണ്ടെടുത്ത ലഹരിമരുന്നിന്റെ അളവ്, ഉറവിടം, വിതരണവുമായി ബന്ധപ്പെട്ട മറ്റ് കണ്ണികൾ എന്നിവ സംബന്ധിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.