സിപിഎം–സിപിഐ പോര് തെരുവിലേക്ക്: 'മുന്നണി തകരുന്നത് തോൽവിയേക്കാൾ വലിയ ആഘാതമെന്ന്' ഘടകകക്ഷികൾ
തിരുവനന്തപുരം തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ തുറന്ന പോര്. ഉപനേതാവ് സ്ഥാനം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടതിന് പിന്നാലെ, പദവി സിപിഎം നേതാവിന് തന്നെ നൽകുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിച്ചതാണ് തർക്കം രൂക്ഷമാക്കിയത്. സ്ഥാനം വിട്ടുനൽകില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിണറായി തള്ളിയത് സിപിഐ കേന്ദ്രങ്ങളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ, ഇടതുമുന്നണിയെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പിണറായിയുടേതെന്നും മുന്നണി മര്യാദകൾ പിണറായി പഠിക്കണമെന്നും സത്യൻ മൊകേരി 'ജനയുഗ'ത്തിലൂടെ കുറ്റപ്പെടുത്തി. കെ. രാജൻ ഉൾപ്പെടെയുള്ള നേതാക്കളും കടുത്ത നിലപാടിലേക്ക് നീങ്ങി.
സിപിഐ നിലപാട് കടുപ്പിച്ചതോടെ രൂക്ഷമായ മറുപടിയുമായി സിപിഎം നേതാക്കളും രംഗത്തെത്തി. മുൻ മന്ത്രി വി. ശിവൻകുട്ടിക്കും പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എൻ. മോഹനൻ സിപിഐക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചു. സ്വന്തം നിലയ്ക്ക് 5000 വോട്ട് തികച്ചുപിടിക്കാൻ ശേഷിയുള്ള ഒരു മണ്ഡലമെങ്കിലും സിപിഐക്ക് ഉണ്ടോ എന്ന് ചോദ്യമുന്നയിച്ച മോഹനൻ, സമ്മർദ തന്ത്രങ്ങളിലൂടെ സ്ഥാനങ്ങൾ നേടിയെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 'പിഎം ശ്രീ' വിഷയം ഉയർത്തി സർക്കാരിനെ നാണംകെടുത്തിയതാണ് നിയമസഭാ തോൽവിയിലേക്ക് വഴിതെറ്റിച്ചതെന്നും, തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സിപിഐക്ക് മേൽ കെട്ടിവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പരസ്യമായ തർക്കങ്ങൾ ഒഴിവാക്കണമെന്ന ധാരണ നിലനിൽക്കെയാണ് ഇരുപാർട്ടികളിലെയും മുതിർന്ന നേതാക്കൾ പരസ്യമായി പോരടിക്കുന്നത്. ഉപനേതാവ് സ്ഥാനത്തേക്ക് സിപിഎം നേതാവിനെ തന്നെ നിശ്ചയിക്കുമെന്ന് പിണറായി വ്യക്തമാക്കിയ സാഹചര്യത്തിൽ സിപിഎം ഇനി പിന്നാക്കം പോകാൻ സാധ്യതയില്ല. നിലവിലെ പ്രതിസന്ധിയിൽ സിപിഐയെ എങ്ങനെ അനുനയിപ്പിക്കും എന്ന ചോദ്യം ശക്തമാണ്. തിരഞ്ഞെടുപ്പ് തോൽവിയിൽ തകർന്നിരിക്കുന്ന മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ നേതാക്കളുടെ ഈ പരസ്യ തല്ലിൽ കടുത്ത അതൃപ്തിയിലാണ്. തർക്കം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ, തോൽവിയേക്കാൾ വലിയ ആഘാതമാകും മുന്നണിക്ക് ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഘടകകക്ഷികൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.