വെടിയേറ്റിട്ടും പിന്മാറിയില്ല; മൂന്ന് ഭീകരരെ കണ്ടെത്താൻ സഹായിച്ച സൈനിക നായ സിയോണിന് രാഷ്ട്രപതിയുടെ ആദരം
ന്യൂഡൽഹി: ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ സൈന്യത്തിന്റെ വേട്ടനായ ‘സിയോൺ’ (Tsyon) രാഷ്ട്രപതിയുടെ ‘മെൻഷൻ ഇൻ ഡിസ്പാച്ചസ്’ ബഹുമതിക്ക് അർഹനായി. 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പുരസ്കാര പട്ടികയിലാണ് സിയോണിന്റെ പേര് ഉൾപ്പെട്ടത്.
ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും ദൗത്യത്തിൽ നിന്ന് പിന്മാറാതെ പ്രകടിപ്പിച്ച ധീരതയ്ക്കാണ് സിയോണിന് അംഗീകാരം ലഭിച്ചത്. സൈന്യത്തിന്റെ സ്പെഷ്യൽ ഫോഴ്സ് സംഘത്തിനൊപ്പം ലഡാക്ക് സ്കൗട്ട്സ്, ഗഢ്‌വാൾ റൈഫിൾസ് യൂണിറ്റിലാണ് സിയോൺ സേവനമനുഷ്ഠിക്കുന്നത്. കശ്മീരിലെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിൽ ദൗത്യത്തിനിടെയാണ് സിയോണിന്റെ കാലിൽ വെടിയേറ്റത്.
പരിക്കേറ്റിട്ടും ദൗത്യം ഉപേക്ഷിക്കാതെ മുന്നോട്ടുപോയ സിയോൺ ഭീകരർ ഒളിച്ചിരുന്ന കൃത്യമായ സ്ഥലം സൈനികർക്ക് കണ്ടെത്തിക്കൊടുത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിക്കാൻ ദൗത്യസംഘത്തിന് സിയോണിന്റെ സഹായം നിർണായകമായി. ഏറ്റുമുട്ടലിന് പിന്നാലെ സിയോണിന് വിദഗ്ധ ചികിത്സ ലഭ്യമാക്കി. ചികിത്സയിലൂടെ പരിക്കുകളിൽനിന്ന് സിയോൺ അതിവേഗം സുഖം പ്രാപിച്ചതായാണ് വിവരം.
സിയോണിന്റെ സമാനതകളില്ലാത്ത ധൈര്യവും സമർപ്പണവുമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സൈന്യത്തെ സഹായിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനവും ധീരതയും പ്രകടിപ്പിക്കുന്ന സൈനികർക്കും സൈനിക നായകൾക്കും നൽകുന്ന പ്രധാന അംഗീകാരങ്ങളിലൊന്നാണ് ‘മെൻഷൻ ഇൻ ഡിസ്പാച്ചസ്’. രാജ്യസുരക്ഷയ്ക്കായി ജീവൻ പണയംവെച്ച് ദൗത്യത്തിൽ പങ്കെടുത്ത സിയോണിന്റെ നേട്ടം സൈനികർക്കും രാജ്യത്തെ മൃഗസ്നേഹികൾക്കും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.