‘കശ്മീർ അനുഗ്രഹീതമായ ഭൂമി’; താഴ്‌വരയുടെ സംഗീതവും സൗന്ദര്യവും വാഴ്ത്തി എ.ആർ. റഹ്‌മാൻ
ജമ്മു കശ്മീർ അനുഗ്രഹീതമായ ഭൂമിയാണെന്നും ഇവിടുത്തെ സൗന്ദര്യവും സംഗീത പാരമ്പര്യവും ലോകത്തിന് മുന്നിൽ കൂടുതൽ എത്തിക്കണമെന്നും സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ. കശ്മീരിലെ പ്രാദേശിക സംഗീതജ്ഞരും ബോളിവുഡ് സംഗീതപ്രവർത്തകരും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു റഹ്‌മാന്റെ പ്രതികരണം.
കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയെ അഭിനന്ദിച്ച റഹ്‌മാൻ, കശ്മീർ താഴ്‌വരയുടെ പ്രകൃതി സൗന്ദര്യം, ഊർജസ്വലമായ സംസ്കാരം, ജനങ്ങളുടെ ഊഷ്മളമായ ആതിഥ്യമര്യാദ എന്നിവ ലോകത്തിന് പരിചയപ്പെടുത്തുന്ന മികച്ച സംരംഭമാണിതെന്ന് അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയ്ക്ക് ആഗോളതലത്തിൽ കൂടുതൽ അംഗീകാരം ലഭിക്കട്ടെയെന്നും കൂടുതൽ ആളുകൾ കശ്മീരിലെത്തണമെന്നും അദ്ദേഹം ആശംസിച്ചു.
“കശ്മീർ മനോഹരമായ സ്ഥലമാണ്, അത് അനുഗ്രഹീതവുമാണ്. അതിനാൽ ഇവിടെ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണ്. കശ്മീരിന്റെ സൗന്ദര്യവും ചൈതന്യവും എല്ലാവർക്കും കാണാനാകും. ഈ ചലച്ചിത്രമേള കൂടുതൽ പ്രശസ്തമാകട്ടെ. നിരവധി ആളുകൾ ഇവിടെ എത്തി കശ്മീരിലെ ജനങ്ങളുടെ ആതിഥ്യമര്യാദ ആസ്വദിക്കട്ടെ,” റഹ്‌മാൻ പറഞ്ഞു.
കശ്മീരിന്റെ ശാന്തവും പ്രചോദനാത്മകവുമായ അന്തരീക്ഷം സിനിമാ പ്രവർത്തകർക്കും കലാകാരന്മാർക്കും ഏറെ അനുയോജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമാ ചിത്രീകരണങ്ങൾക്കായി ബോളിവുഡ് കശ്മീരിനെ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും താഴ്‌വരയുടെ സൗന്ദര്യവും സമാധാനപരമായ അന്തരീക്ഷവും സിനിമകളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നും റഹ്‌മാൻ അഭിപ്രായപ്പെട്ടു.
നിലവിൽ ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് കശ്മീരിലെത്തിയതെന്ന് റഹ്‌മാൻ വ്യക്തമാക്കി. ഭാവിയിൽ കശ്മീരുമായി കൂടുതൽ സഹകരിക്കാനും ഇവിടെ ലൈവ് പെർഫോമൻസ് നടത്തുന്നതിനുള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി നാടൻപാട്ടുകളുടെയും പരമ്പരാഗത സംഗീതത്തിന്റെയും വലിയ സാധ്യതകളും റഹ്‌മാൻ എടുത്തുപറഞ്ഞു. പ്രാദേശിക കലാകാരന്മാരുമായി കൂടുതൽ സഹകരിക്കുന്നതിനെ സ്വാഗതം ചെയ്ത അദ്ദേഹം, നേരത്തെയും കശ്മീരി സംഗീതജ്ഞരുമായി പ്രവർത്തിച്ച അനുഭവം പങ്കുവച്ചു.
“അതൊരു മനോഹരമായ നിർദ്ദേശമാണെന്ന് ഞാൻ കരുതുന്നു. എനിക്കും അതിൽ സന്തോഷമേയുള്ളൂ. ‘റോക്ക്‌സ്റ്റാർ’ സിനിമയ്ക്കായി ഞാൻ ഇവിടെ വന്നിരുന്നു. സ്ത്രീകൾ നാടൻപാട്ടുകൾ പാടുന്നത് ഞങ്ങൾ റെക്കോർഡ് ചെയ്യുകയും അത് ‘റോക്ക്‌സ്റ്റാർ’ സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. ഇനിയും ഇവിടെ വന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കശ്മീരിലെ അന്താരാഷ്ട്ര ചലച്ചിത്രമേള ഭാവിയിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രധാന ചലച്ചിത്രമേളയായി മാറുമെന്ന പ്രതീക്ഷയും റഹ്‌മാൻ പ്രകടിപ്പിച്ചു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.